രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. കൊവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുളളത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റിൽ വരുമാന വർധനക്കുള്ള നടപടികളും പ്രതീക്ഷിക്കപ്പെടുന്നു. ജനുവരി 15ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൻ്റെ തുടർച്ചയാണ് നാളെ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ്. മൂന്നേകാൽ മണിക്കൂർ എടുത്താണ് തോമസ് ഐസക് കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചതെങ്കിൽ ബാലഗോപാൽ ബജറ്റവതരണത്തിന് അതിന്റെ പകുതി സമയമേ എടുക്കാനിടയുള്ളു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ജി എസ് ടി നഷ്‌ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം. കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്.
36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം. കൊവിഡ് പ്രതിരോധ ചെലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. പുതിയ വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുകയാണ് മറ്റൊരു മാര്‍ഗം. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നില്ല. ആ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുമ്പില്‍ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാണ് ധനമന്ത്രിക്ക് മുന്നിലുളള വഴി.
കോവിഡ് പ്രതിരോധത്തിനും ലോക് ഡൗൺ ആശ്വാസ നടപടികൾക്കും ബജറ്റിൽ മുൻതൂക്കമുണ്ടാകും. വാക്സീൻ വാങ്ങുന്നതിന് പണം നീക്കിവയ്ക്കും. കടലാക്രമണത്തിൽ നിന്ന് തീരദേശത്തെ സംരക്ഷിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !