സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അനുവദിച്ച സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് ക്രമീകരണമായി. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിളാണ് സര്‍വീസ് നടത്താന്‍ അനുമതി. നിയന്ത്രണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ശനിയും ഞായറും സര്‍വീസുകള്‍ക്ക് അനുമതിയും നല്‍കിയിട്ടില്ല. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണ് ഒന്നിടവിട്ട ദിവസങ്ങള്‍ വെച്ച് ബസുകള്‍ മാറി മാറി സര്‍വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രമീകരണങ്ങള്‍ പ്രകാരം വെള്ളിയാഴ്ച്ച ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടത്. തിങ്കള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്തണം. ചൊവ്വ വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്. നിലവിലെ ക്രമീകരണങ്ങളോട് എല്ലാ സ്വകാര്യ ബസ് ഉടമകളും സഹകരിക്കണമെന്ന് ഗതാഗത മന്ത്രി അഭ്യര്‍ത്ഥിച്ചു.
എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങള്‍ പരസ്യപ്പെടുത്തും. ഇത് പ്രകാരമായിരിക്കും നിയന്ത്രണങ്ങള്‍ നല്‍കുക. റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്രമീകരണങ്ങള്‍. വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. സ്‌പോര്‍ട്‌സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും നടത്താന്‍ അനുമതിയുണ്ട്. വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. മാളുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. ബെവ്‌കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനാനുമതിയുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !