ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കൃഷി നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാലിന ആവശ്യങ്ങളുയര്‍ത്തി ബിജെപി എംപി വരുണ്‍ ഗാന്ധിയുടെ കത്ത്.
നേരത്തെ തീരുമാനമെടുത്തിരുന്നെങ്കില്‍ 700ലധികം കര്‍ഷകര്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ച അദ്ദേഹം, സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത വ്യാജ പൊലീസ് കേസുകളും പിന്‍വലിക്കണമെന്നും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഈ മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച താങ്കളുടെ ഹൃദയവിശാലതയ്ക്ക് ഞാന്‍ നന്ദി പറയുന്നു. നമ്മുടെ 700ലധികം കര്‍ഷക സഹോദരീ-സഹോദരന്മാര്‍ സമരത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും അവര്‍ സമാധാനപരമായി പ്രതിഷേധിച്ചു. തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ ഈ 700ലധികം നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു എന്ന് അദ്ദേഹം കത്തില്‍ പറയുന്നു.
കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ രാഷ്ട്രീയ പ്രേരിതമായ എഫ്‌ഐആറുകളും ഉടന്‍ റദ്ദാക്കണം. കര്‍ഷകരുടെ ആവശ്യം പരിഹരിക്കാതെ ഈ പ്രക്ഷോഭം അവസാനിക്കില്ല. അവര്‍ക്കിടയില്‍ വ്യാപകമായ രോഷം ഉണ്ടാകും. അത് ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഉയര്‍ന്നുവരുന്നത് തുടരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനമിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. സംഭവവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കുകയും നീതിയുക്തമായ അന്വേഷണം നടത്തുകയും ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ഥനയെന്നും വരുണ്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !