അഹമ്മദാബാദ്| ഗുജറാത്തിൽ 2008ൽ സ്ഫോടനപരമ്പരകളിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 38 പേർക്കു വധശിക്ഷ. 11 പേർക്കു മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരായ 78 പേരായിരുന്നു പ്രതികൾ. 28 പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ.പട്ടേൽ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ 3 പേര്‍ മലയാളികളാണെന്നും സൂചനയുണ്ട്.
49 പേർക്കാണ് ഇന്നു ശിക്ഷ വിധിച്ചത്. യുഎപിഎ അനുസരിച്ച് ഭീകരപ്രവർത്തനത്തിന്റെ വകുപ്പുകളും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് 49 പ്രതികൾക്കുമെതിരെ ചുമത്തിയത്. 2009 ഡിസംബറിൽ തുടങ്ങിയ വിചാരണ കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. 1163 സാക്ഷികളെ വിസ്തരിച്ചു.
2008 ജൂലൈ 26 നു വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടനമുണ്ടായത്. 246 പേർക്കു പരുക്കേറ്റു. സൂറത്ത് അടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് പിന്നീട് 29 സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരം ചെയ്യാനാണ് സ്ഫോടനങ്ങൾ നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓൾഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്ഫോടനങ്ങൾ. പരുക്കേറ്റവരെ എത്തിച്ച എൽജി, വിഎസ്, സിവിൽ ആശുപത്രികളിലും സ്‌ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്ഫോടനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !