തിരുവനന്തപുരം: 'ഓപ്പറേഷൻ ഗംഗ' ആരംഭിച്ച ശേഷം യുക്രൈയിനിൽ നിന്നും ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 154 മലയാളി വിദ്യാർത്ഥികൾ കൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇന്ന് വൈകിട്ട് 4.30നു പുറപ്പെട്ട വിമാനം രാത്രി 8.15നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റാണിത്. ഇതിൽ 168 വിദ്യാർത്ഥികളെയാണു നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർത്ഥികളും ഇന്നു രാവിലെ എത്തിയ 134 വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണിത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രിമാരും, ജനപ്രതിനിധികളും, നോർക്ക അധികൃതരും ചേർന്ന് ഇവരെ സ്വീകരിച്ചു. വിദ്യാർത്ഥികൾക്കായി വിമാനത്താവളത്തിൽനിന്നു തിരുവനന്തപുരത്തേക്കും കാസർഗോഡേക്കും നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നോർക്ക വിന്യസിച്ചിട്ടുണ്ട്.
ഡൽഹിയിൽ ഇന്ന് എത്തിയവരിൽ മലയാളി വിദ്യാർത്ഥികളിൽ ഏഴു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ കൊച്ചിയിലേക്കും രണ്ടു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ കണ്ണൂരേയ്ക്കും, അഞ്ചു പേരെ 8.10നുള്ള എയർ ഏഷ്യ ഫ്ലൈറ്റിൽ കൊച്ചിയിലേക്കും യാത്രയാക്കി. അഞ്ചു പേരെ 10.45നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക് അയക്കും. ഇവരടക്കം ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയ മുഴുവൻ വിദ്യാർത്ഥികളേയും സ്വദേശത്തേക്ക് എത്തിക്കാനായിട്ടുണ്ട്. ഇതിൽ രണ്ടു പേർ കേരളത്തിനു പുറത്തു സ്ഥിരതാമസമാക്കിയവരാണ്. ഒരാൾ ഇന്നലെ രാത്രിതന്നെ അബുദാബിയിലെ മാതാപിതാക്കളുടെയടുത്തേക്കു മടങ്ങി.
ബുക്കാറെസ്റ്റിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങൾകൂടി ഇന്നു ഡൽഹിയിൽ എത്തുന്നുണ്ട്. നാളെയും എട്ടു ഫ്ലൈറ്റുകൾ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാർത്ഥികളേയും അതിവേഗത്തിൽ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയർപോർട്ടിൽ സജ്ജമാണ്.
യുക്രൈയിനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ സുരക്ഷാ മുന്നറിയിപ്പുകൾ സദാ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം. യുദ്ധം രൂക്ഷമായ ഖാർകിവിൽനിന്ന് അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് യുക്രൈയിനിലെ ഇന്ത്യൻ എംബസി ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന നിർദേശം. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിതരായി നീങ്ങാൻ ശ്രദ്ധിക്കണം- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !