സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സേവനം അവസാനിപ്പിച്ച ജെറ്റ് എയർവേസ് വീണ്ടും സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങുന്നു. വരുന്ന മാസങ്ങളിൽ സേവനം വീണ്ടും ആരംഭിക്കാനാണ് ജെറ്റ് എയർവേസ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ അനുമതികൾ കേന്ദ്രം വിമാനകമ്പനിക്ക് നൽകി കഴിഞ്ഞു. ജലാൻ-കൽറോക്ക് എന്ന കൺസോഷ്യമാണ് ജെറ്റ് എയർവേസിനെ ഏറ്റെടുത്ത് നടത്താൻ മുന്നോട്ടു വന്നിരിക്കുന്നത്. നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയർവേസ് മുൻപ് പ്രവർത്തിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 2019 ഏപ്രിൽ 17നാണ് ജെറ്റ് എയർവേസ് സർവീസ് അവസാനിപ്പിച്ചത്.
എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി മേയ് അഞ്ചിന് ഹൈദരാബാദിൽ നിന്ന് ജെറ്റ് എയർവേസ് പ്രത്യേകം സർവീസ് നടത്തിയിരുന്നു. ഇതെ തുടർന്ന് കമ്പനിക്ക് ഓപ്പറേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇനി ഒരു തവണ കൂടി ഡിജിസിഎ അധികൃതരുടെ സാനിധ്യത്തിൽ കമ്പനിയിലെ ബോർഡ് അംഗങ്ങളും ക്യാബിൻ ക്രൂവും ഉൾപ്പെടെയുള്ള സംഘത്തെ വഹിച്ച് വിമാനം വീണ്ടും സർവീസ് നടത്തേണ്ടതുണ്ട്.
ഇതിന് ശേഷമാകും ഡിജിസിഎയുടെ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിക്കുക.കേന്ദ്ര ആഭ്യന്തരമന്ത്രാലയം കമ്പനിക്ക് പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. പുതിയ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിയാണ് ആഭ്യന്തരമന്ത്രാലയം നൽകിയിരിക്കുന്നത്. പുതിയ കമ്പനിയുടെ ആവശ്യപ്രകാരമാണ് ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
രണ്ടര വർഷത്തോളമായി പ്രവർത്തിക്കാതിരുന്ന വിമാനകമ്പനിക്ക് സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷമാകും വീണ്ടും സർവീസുകൾ നടത്താൻ സാധിക്കുക. ഇതിനുള്ള നടപടിക്രമങ്ങൾ പുതിയ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉടൻ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര-വിദേശ സർവീസുകൾ ഒരേ പോലെ നടത്തിയിരുന്ന ജെറ്റ് എയർവേസ് ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാനകമ്പനിയായിരുന്നു. നഷ്ടപ്രതാപം പുതിയ മാനേജ്മെന്റിന് കീഴിൽ തിരികെ പിടിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ജെറ്റ് എയർവേസിന്റെ പുതിയ നടത്തിപ്പുകാർ.
Content Highlights : Jet Airways to resume services; The Union Home Ministry has issued security clearances
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !