രാജ്യത്തെ നിലവിലുള്ള സർക്കാർ നിർദ്ദേശങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് നൽകാവുന്ന പരമാവധി മൊബൈൽ കണക്ഷനുകളുടെ എണ്ണം 9 ആണ്. എന്നാൽ, ചില വ്യക്തികളുടെ പേരിൽ ഒൻപതിലധികം മൊബൈൽ കണക്ഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യക്തികളുടെ പേരിൽ പ്രവർത്തിക്കുന്ന ഒൻപതിൽ കൂടുതലുള്ള കണക്ഷനുകൾ 90 ദിവസത്തിന് ശേഷം മൊബൈൽ സേവന ഓപ്പറേറ്റർമാരുടെ പിന്തുണയോടെ വിച്ഛേദിക്കാനാണ് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ തീരുമാനം.
അധിക കണക്ഷനുകൾ റദ്ദാക്കുന്ന നടപടികളുടെ ഭാഗമായി കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുകയാണ് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. ഇതിന് പുറമെ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും ഈ സേവനം ലഭ്യമാണ്.
നിലനിർത്താനാഗ്രഹിക്കുന്ന നമ്പറുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുത്ത് റദ്ദാക്കൽ പ്രക്രിയ കാര്യക്ഷമമാക്കാം . ഇതിനായി ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് & കൺസ്യൂമർ പ്രൊട്ടക്ഷൻ (TAFCOP)എന്ന ഉപഭോക്തൃ പോർട്ടൽ സജ്ജീകരിക്കുകയാണ് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്.
നിലവിൽ ഒൻപതിൽ കൂടുതൽ മൊബൈൽ കണക്ഷനുകളുള്ള വ്യക്തികൾക്ക് അവരുടെ പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയിച്ചുകൊണ്ട് ടെലികോം വകുപ്പിൽ നിന്ന് ഒരു എസ്എംഎസ് ലഭിക്കും. തുടർന്ന് ഉപഭോക്തൃ പോർട്ടലായ https://tafcop.dgtelecom.gov.in/ സന്ദർശിച്ച് ഒഴിവാക്കേണ്ട നമ്പറുകൾ തിരഞ്ഞെടുക്കാം.
വിശദമായ നടപടിക്രമം:
1. https://tafcop.dgtelecom.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച്, ഭാഷ തിരഞ്ഞെടുത്ത ശേഷം ഉപഭോക്താവ് തന്റെ മൊബൈൽ നമ്പറിലൂടെ OTP-യ്ക്കായി അഭ്യർത്ഥിക്കുക.
2. OTP നൽകുമ്പോൾ മൊബൈൽ കണക്ഷനുകളുടെ ഭാഗികമായി മറച്ച ലിസ്റ്റ് പോർട്ടലിൽ ദൃശ്യമാകും.
3. "ഇത് എന്റെ നമ്പർ അല്ല", "ഇത് എന്റെ നമ്പർ ആണ്, ആവശ്യമില്ല"; എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത് റിപ്പോർട്ട് ചെയ്യാം.
4. റിപ്പോർട്ട് ചെയ്തതിന് ശേഷം, ഉപഭോക്താക്കൾക്ക് ഒരു ടിക്കറ്റ് ഐഡി പോർട്ടലിലും SMS വഴിയും ലഭ്യമാകും, ഇതുപയോഗിച്ച് പുരോഗതി ട്രാക്ക് ചെയ്യാൻ സാധിക്കും.
Content Highlights: Have more than nine mobile connections? Then you must know this



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !