ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് നീറ്റ് പരീക്ഷയ്‌ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് അറസ്റ്റിലായ വനിതാ ജീവനക്കാർ. ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. കുട്ടികൾത്ത് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റിലായവർ പറഞ്ഞു.
അതിനിടെ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം കടയ്ക്കൽ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിഷേധത്തിന്റെ ഭാഗമായി ആയൂരിലെ മാർത്തോമ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ എബിവിപി നേതാവിനെ റിമാൻഡ് ചെയ്തു. എബിവിപി സംഘടനാ സെക്രട്ടറി കെ.എം വിഷ്ണുവിനെയാണ് റിമാൻഡ് ചെയ്തത്.
സംഭവത്തിൽ ഇതുവരെ അഞ്ചു പരാതികളാണ് പോലീസിന് ലഭിച്ചത്. അന്വേഷണസംഘം കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി രണ്ടു കോളജ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
വനിതാ കമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. കമ്മിഷൻ അംഗങ്ങൾ കോളേജിലെത്തി വിശദാംശങ്ങളും തേടിയിരുന്നു. റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുട്ടികൾ വലിയ മാനസിക പീഡനത്തിന് ഇരയായി. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.
Content Highlights: Stripped of underwear following agency directive: Women employees arrested


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !