ന്യൂഡൽഹി: മുസ്‍ലിം പെൺകുട്ടികൾ ഋതുമതിയായാൽ വിവാഹമാകാമെന്ന് ഡൽഹി ഹൈക്കോടതി. മുസ്‍ലിം വ്യക്തി നിയമപ്രകാരം വിവാഹത്തിന് പ്രായപൂർത്തിയാകണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹത്തിന് രക്ഷിതാക്കളുടെ അനുമതിയും ആവശ്യമില്ല. ഇത്തരം വിവാഹങ്ങളിൽ ഭർത്താക്കൻമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജസ്മീത് സിങ്ങാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
വിവാഹശേഷം പെൺകുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാൻ അവകാശമുണ്ട്. വിവാഹശേഷം ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക ബന്ധത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ബിഹാറിൽ ഈ വർഷം മാർച്ച് 11ന് മുഹമ്മദീയ നിയമപ്രകാരം വിവാഹിതരായ ദമ്പതികളുടെ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
25 വയസ്സുള്ള യുവാവും 15 വയസ്സ് പിന്നിട്ട പെൺകുട്ടിയുമാണ് ഹർജി നൽകിയത്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. അതേസമയം, പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച ആധാർ കാർഡിൽ പെൺകുട്ടിക്ക് 19 വയസ്സാണ്. വിവാഹത്തിനു പിന്നാലെ ഗർഭിണിയായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചത്. ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.
Content Highlights: Muslim girl can get married even if she is not 18, no case: Delhi High Court


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !