കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാന മത്സരം. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. 9000-ത്തിലധികം കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യും. രാജ്യത്തുടനീളം 36 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 67 ബൂത്തുകളാണുള്ളത്. ഇതില്‍ 6 എണ്ണം ഉത്തര്‍പ്രദേശിലായിരിക്കും. ഒരു ബൂത്തില്‍ 200 വോട്ടുകള്‍ വീതം രേഖപ്പെടുത്തും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 19ന് നടക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറാം തവണയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി, സംസ്ഥാന ഇന്‍ചാര്‍ജ്, ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്ക് സ്വന്തം സംസ്ഥാനത്തിലോ എഐസിസി ആസ്ഥാനത്തോ വോട്ട് രേഖപ്പെടുത്താം.
കോണ്‍ഗ്രസ് ആസ്ഥാനത്തും രാജ്യത്തുടനീളമുള്ള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസുകളിലും വോട്ടെടുപ്പ് നടക്കും. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് ആസ്ഥാനമായ 24 അക്ബര്‍ റോഡില്‍ വോട്ട് ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 47 പ്രതിനിധികള്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ഇവര്‍ ബെല്ലാരിയിലെ സംഗനകല്ലുവിലുള്ള ക്യാമ്പ് സൈറ്റില്‍ വോട്ട് ചെയ്യും. തരൂര്‍ കേരളത്തിലെ തിരുവനന്തപുരത്തും ഖാര്‍ഗെ കര്‍ണാടകയിലെ ബെംഗളൂരുവിലും വോട്ട് ചെയ്യും.
വോട്ടെടുപ്പിനായി 36 പോളിങ് സ്റ്റേഷനുകളും 67 ബൂത്തുകളും
തിരഞ്ഞെടുപ്പില്‍ 36 പോളിംഗ് സ്റ്റേഷനുകളും 67 ബൂത്തുകളും ഉണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ) അംഗം പറഞ്ഞു. ഇതില്‍ 6 ബൂത്തുകള്‍ യുപിയിലായിരിക്കും. ഡല്‍ഹിയില്‍ രണ്ട് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒന്ന്- 24 അക്ബര്‍ റോഡ് (എഐസിസി ആസ്ഥാനം), മറ്റൊന്ന്- ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്. ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ 280 ഓളം പിസിസി പ്രതിനിധികള്‍ ഡിപിസിസി ഓഫീസില്‍ വോട്ട് ചെയ്യും.
കോണ്‍ഗ്രസില്‍ 22 വര്‍ഷത്തിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്
ഇതിന് മുമ്പ് 2000-ലാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവസാന തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദിന് സോണിയാഗാന്ധിയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഈ വര്‍ഷം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് സ്വയം പിന്‍വാങ്ങിയതാണ് 24 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷ പദവിയിലേക്ക് എത്താന്‍ കാരണമാകുന്നത്. 1998ലാണ് സോണിയ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
സ്ഥാനാര്‍ത്ഥിയുടെ നേരെ ടിക്ക് മാര്‍ക്ക് ഇടണം
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്തു എന്ന് ആര്‍ക്കും അറിയില്ല. രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുവായ കാഴ്ചപ്പാട് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പെട്ടി, ബാലറ്റ് പേപ്പര്‍, വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ എന്നിവയും മിസ്ത്രി വിശദീകരിച്ചു. ബാലറ്റ് പേപ്പറിലെ സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ ടിക്ക് അടയാളം ചെയ്യണം. വോട്ടെടുപ്പിനു ശേഷം സീല്‍ ചെയ്ത പെട്ടികള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്തെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ബാലറ്റ് പെട്ടികള്‍ ഒക്ടോബര്‍ 19ന് വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം എണ്ണി തിട്ടപ്പെടുത്തും.
ഗാന്ധി കുടുംബം ആരെയാണ് പിന്തുണയ്ക്കുന്നത്?
ഗാന്ധി കുടുംബവുമായുള്ള അടുപ്പവും മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ശശി തരൂര്‍ മാറ്റത്തിനുള്ള സ്ഥാനാര്‍ത്ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടി. എന്നാല്‍, ഗാന്ധി കുടുംബം നിഷ്പക്ഷരാണെന്നും അധ്യക്ഷ തിരഞ്ഞെടുപ്പില്‍ 'ഔദ്യോഗിക സ്ഥാനാര്‍ഥി' ഇല്ലെന്നും സ്ഥാനാര്‍ഥികളും പാര്‍ട്ടിയും വ്യക്തമാക്കി. ആരെയും പിന്തുണച്ചിട്ടില്ല. അതേസമയം, ഗാന്ധികുടുംബവുമായി അടുപ്പം നിലനിര്‍ത്തുമെന്ന് ഇരു സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു, ഗാന്ധി കുടുംബത്തില്‍ നിന്ന് അകലം പാലിച്ച് ഒരു കോണ്‍ഗ്രസ് അധ്യക്ഷനും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തരൂരും പറഞ്ഞു.
പ്രചാരണത്തില്‍ തരൂര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിസിസി നേതാക്കളുടെ നിലപാടിനെ തരൂര്‍ ചോദ്യം ചെയ്തു. പലയിടത്തും സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുതിര്‍ന്ന നേതാക്കളും ഖാര്‍ഗെയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. ''അത് ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മാത്രമായിരുന്നു, എനിക്കല്ല. ഞാനും പലതവണ പി.സി.സി.യില്‍ പോയിട്ടുണ്ട്, പക്ഷേ പ്രസിഡന്റ് ഉണ്ടായിരുന്നില്ല.''-തരൂര്‍ പറഞ്ഞു. സംഘടനയില്‍ മാറ്റം കൊണ്ടുവരാനുള്ള സ്ഥാനാര്‍ഥിയാണ് താനെന്ന് പ്രചാരണ വേളയിലും തരൂര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ തന്റെ എതിരാളിയെ പിന്തുണയ്ക്കുമ്പോള്‍ പാര്‍ട്ടിയിലെ യുവജന വിഭാഗം തന്നെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഖാര്‍ഗെയെ പിസിസി നേതാക്കള്‍ സ്വാഗതം ചെയ്തു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഖാര്‍ഗെ പോയ സംസ്ഥാനങ്ങളില്‍ നിരവധി മുതിര്‍ന്ന നേതാക്കളും പിസിസി അധ്യക്ഷന്‍മാരും ഉന്നത നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി കാണാമായിരുന്നു. സംഘടനയിലെ തന്റെ അനുഭവം ഖാര്‍ഗെ പിസിസി പ്രതിനിധികളോട് വിവരിച്ചിരുന്നു. ഇതോടൊപ്പം, എല്ലാവരേയും കൂടെ കൊണ്ടുപോകുമെന്ന് ഉറപ്പും നല്‍കി.
ഖാര്‍ഗെയുടെയും തരൂരിന്റെയും രാഷ്ട്രീയ ജീവിതം?
രണ്ട് നേതാക്കള്‍ക്കും വ്യത്യസ്ത ചിന്താഗതി മാത്രമല്ല, വ്യത്യസ്ത പശ്ചാത്തലവും രാഷ്ട്രീയ യാത്രയും പേറുന്നവരാണ്. ഒരു വശത്ത്, 80 കാരനായ ഖാര്‍ഗെ, പരമ്പരാഗത രാഷ്ട്രീയക്കാരനും ഗാന്ധി കുടുംബത്തിന്റെ ഉറച്ച പിന്തുണക്കാരനുമാണ്. മറുവശത്ത് 66 കാരനായ തരൂര്‍, തുറന്ന് സംസാരിക്കുന്ന, പാണ്ഡിത്യമുള്ള, സൗമ്യമായ സ്വഭാവത്തിന് ഉടമയും. തരൂര്‍ ഒരു നയതന്ത്രജ്ഞനാണ്. കൂടാതെ മൂന്ന് പതിറ്റാണ്ടുകളായി ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
50 വര്‍ഷത്തിലേറെ രാഷ്ട്രീയത്തില്‍ പരിചയ സമ്പത്തുള്ള ഖാര്‍ഗെ തുടര്‍ച്ചയായി 9 തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. ഖാര്‍ഗെ ഒരു ദളിത് നേതാവായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1969-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം അതേ വര്‍ഷം തന്നെ ഗുല്‍ബര്‍ഗ് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി. 1972ലെ ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2 തവണ ലോക്സഭാ എംപിയായി. അടുത്തിടെ അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. കേന്ദ്രത്തിലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലും മന്ത്രിയായിട്ടുണ്ട്. ബിദാര്‍ ജില്ലയിലെ വരവട്ടിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ഖാര്‍ഗെ ജനിച്ചത്. ബിഎ വരെ ഗുല്‍ബര്‍ഗയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1956 മാര്‍ച്ച് 9ന് ലണ്ടനിലാണ് തരൂര്‍ ജനിച്ചത്. അദ്ദേഹത്തിന് 2 വയസ്സുള്ളപ്പോള്‍, അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് മാറി. മുംബൈ-കൊല്‍ക്കത്തയില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടി. 2009-ല്‍ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. ഇവിടെ നിന്ന് മൂന്ന് തവണ എംപിയായിട്ടുണ്ട്. നിലവില്‍ ഐടി സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ ചെയര്‍മാനാണ്.
തരൂര്‍ ജനിച്ചത് ലണ്ടനിലാണ്. കേരളത്തിലെ നായര്‍ സമുദായത്തില്‍ പെട്ടയാളാണ് തരൂര്‍. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ്, മസാച്യുസെറ്റ്സിലെ ഫ്ലെച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെയും യുഎസിലെയും പ്രമുഖ സ്ഥാപനങ്ങളില്‍ പഠിച്ചിട്ടുണ്ട്. 1978ല്‍ ഫ്‌ലെച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ നിന്ന് തരൂര്‍ പിഎച്ച്ഡി നേടി.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്...
ബാലറ്റ് പേപ്പറില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പേരുകളുണ്ട്.
വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് മുന്നില്‍ ടിക്ക് മാര്‍ക്ക് ഇടണം.
മറ്റേതെങ്കിലും അടയാളമോ നമ്പറോ എഴുതിയാല്‍ വോട്ടിംഗ് അസാധുവാകും.
പ്രതിനിധികള്‍ ബാര്‍-കോഡ് ചെയ്ത തിരിച്ചറിയല്‍ രേഖയും വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.
ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം
ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലെ ബെല്ലാരിയിലാണ് പര്യടനം നടത്തുന്നത്. തിരഞ്ഞെടുപ്പ് പരിഗണിച്ച് ഇന്ന് യാത്രയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. യാത്ര ചൊവ്വാഴ്ച ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ പ്രവേശിക്കും. ദീപാവലി പ്രമാണിച്ച് 24നും 25നും വീണ്ടും വിശ്രമം അനുവദിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍
കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
1939 ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍, നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ മഹാത്മാഗാന്ധിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി പി.സീതാരാമയ്യ മത്സരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ബോസ് വിജയിച്ചിരുന്നു.
1950-ല്‍ പുരുഷോത്തം ദാസ് ടണ്ടനും ആചാര്യ കൃപലാനിയും തമ്മില്‍ മത്സരിച്ചു. തുടര്‍ന്ന് ടണ്ടന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ടണ്ടന്‍ സര്‍ദാര്‍ പട്ടേലിന്റെ സ്ഥാനാര്‍ത്ഥിയാണെന്നും ആചാര്യ നെഹ്രുവിന്റെ പിന്തുണയോടെ മത്സരിച്ചെന്നും പറയപ്പെട്ടു.
1977-ല്‍ കെ. സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയെയും കരണ്‍ സിംഗിനെയും പരാജയപ്പെടുത്തി ബ്രഹ്‌മാനന്ദ റെഡ്ഡി പ്രസിഡന്റായി.
1997ല്‍ സീതാറാം കേസരിയും ശരദ് പവാറും രാജേഷ് പൈലറ്റും തമ്മില്‍ ത്രികോണ മത്സരം നടന്നു. കേസരി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
2000ല്‍ സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദും മത്സരിച്ചു. സോണിയാ ഗാന്ധിയോട് പ്രസാദ് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !