മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം 304 (2) കോടതി ഒഴിവാക്കി. അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമരണത്തിന് ഇടയാക്കുന്ന 304 (എ) വകുപ്പ് നിലനിർത്തി. ഇരുവരുടെയും വിടുതൽ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇതോടെ കടുത്ത നടപടികളിൽനിന്ന് ഇരുവരും ഒഴിവാകും.
304 (2) അനുസരിച്ച് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാം. 304 (എ) അനുസരിച്ച് രണ്ടുവർഷം വരെയാണ് ശിക്ഷ. അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടർവാഹന നിയമത്തിലെ 184 വകുപ്പും നിലനിൽക്കും. വഫയ്ക്കെതിരെ 184 വകുപ്പ് മാത്രമാണുള്ളത്. 304 (2) വകുപ്പ് ഒഴിവാക്കിയതോടെ കേസ് ജില്ലാ കോടതിയിൽനിന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിലേക്കു മാറ്റി. അടുത്തമാസം 20ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് രണ്ടു പ്രതികളും കോടതിയിൽ ഹാജരാകണം. കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിക്കും.
പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗം അപകട കാരണമായെന്നും പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കിം വാദിച്ചു. അപകടം സംഭവിച്ചത് മുതൽ കേസിലെ തെളിവുകൾ നശിപ്പിക്കുവാൻ ശ്രീറാം ശ്രമിച്ചിരുന്നു. മ്യൂസിയം പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ രണ്ടാം പ്രതി വഫയാണ് വാഹനം ഓടിച്ചതെന്നു പറഞ്ഞത് ഇതിനു തെളിവാണ്. രക്ത സാംപിൾ എടുക്കാൻ ശ്രീറാം പൊലീസിനു സമ്മതം നൽകിയത് സംഭവം നടന്ന് 10 മണിക്കൂറിനു ശേഷമാണ്. ഡോക്ടറായ പ്രതി ശാസ്ത്രീയമായി തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഹക്കീം വാദിച്ചു.
നടന്നത് അപകട മരണം മാത്രമാണെന്നു ശ്രീറാമിന്റെ അഭിഭാഷകർ വാദിച്ചു. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശ്രീറാം മദ്യപിച്ചു എന്നു പ്രോസിക്യൂഷൻ പറയുന്നത്. ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. അത്തരമൊരു റിപ്പോർട്ട് പൊലീസ് തന്നെ സമർപ്പിച്ച സാഹചര്യത്തിൽ അറിഞ്ഞുകൊണ്ട് ശ്രീറാം അപകടം നടത്തി എന്നു പ്രോസിക്യൂഷനു പറയാന്‍ സാധിക്കുന്നതെങ്ങനെ എന്നും അഭിഭാഷകൻ ചോദിച്ചു.
2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒരു മണിക്കാണ്, 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു കെ.എം.ബഷീർ മരിച്ചത്.
Content Highlights: Manslaughter charges against Sriram and Wafa dropped; With this, both of them will be spared from harsh measures
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !