കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ തള്ളി.
ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന്, ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിസിയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരും നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന സിസ തോമസിനെ കെടിയു താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സര്‍ക്കാരുമായി കൂടിയാലോചിച്ചല്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
സദുദ്ദേശ്യത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നായിരുന്നു ഗവര്‍ണറുടെ അഭിഭാഷകന്റെ വാദം. വിദ്യാര്‍ത്ഥികളുടെ ഭാവി മനസില്‍ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയതെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചു.
സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായ ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിസി തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചത്. കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല നല്‍കണമെന്നാണ് സര്‍ക്കാര്‍ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം തള്ളിയാണ് ഗവര്‍ണര്‍ സിസതോമസിന് ചുമതല നല്‍കി ഉത്തരവിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !