ഒഡിഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടത്തിൽ ഇരുന്നൂറോളം പരുക്ക്. പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് സമീപമുള്ള ഷാലിമാറിൽനിന്ന് ചെന്നൈ സെൻട്രലിലേക്കു പോയ കോറമാണ്ടൽ എക്‍സ്പ്രസ് ട്രെയിൻ (12841) ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോറമാണ്ടൽ എക്‍സ്പ്രസിന്റെ എട്ടോളം ബോഗികള്‍ പാളം തെറ്റി. നിരവധി പേർ ബോഗികകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബാലസോര്‍ ജില്ലയിലെ ബഹനഗ റെയില്‍വേ സ്‌റ്റേഷനുസമീപം വൈകീട്ട് 7.20 ഓടെയായിരുന്നു അപകടം. പരുക്കേറ്റ 132 പേരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഫ്എം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 47 പേരെ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് 50 ആംബുലൻസുകൾ എത്തിച്ചെങ്കിലും പരുക്കേറ്റവരുടെ എണ്ണം വളരെക്കൂടതലായതിനാൽ ബസുകളിലും മറ്റുമാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്.
അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഷാലിമാറിൽനിന്ന് വൈകീട്ട് 3.30ന് തിരിച്ച കോറമാണ്ടൽ എക്‍സ്പ്രസ് 6.30ന് ബാലസോർ സ്റ്റേഷനിലെത്തിയിരുന്നു. നാളെ വൈകീട്ട് 4.50ന് ചെന്നൈയിൽ എത്തേണ്ടതായിരുന്നു.
അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനായി ഒഡിഷ മുഖ്യമന്ത്രിയുടെ ഓഫീസ് മുതിർന്ന ഉദ്യോഗസ്ഥരായ ഹേമന്ത് ശർമ്മ, ബൽവന്ത് സിംഗ്, ഡിജി ഫയർ സർവീസസ് എന്നിവരെ സംഭവസ്ഥലത്തേക്ക് അയച്ചു. ദുരന്തനിവാരണ മന്ത്രി പ്രമീള മല്ലിക്കിനോടും സ്‌പെഷൽ റിലീഫ് കമ്മിഷണറോടും (എസ്‌ആർസി) അപകടസ്ഥലത്ത് ഉടൻ എത്താൻ നിർദേശിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയെയും സംസ്ഥാന ദുരന്ത ദ്രുതകർമ സേനയെയും സംഭവസ്ഥലത്തേക്ക് അയച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ഒഡിഷ സർക്കാർ ഹെൽപ്പ് ലൈൻ സേവനം ആരംഭിച്ചു. നമ്പറുകൾ: 033-26382217, 8972073925, 67822 62286, 9332392339.
Content Highlights: Two trains derail in Odisha; About two hundred people were injured
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !