തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ കയ്യോടെ പിടികൂടിയാല്‍ ആ ജീവനക്കാരനെ സര്‍വീസില്‍ നിന്ന് ഉടനെ പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാര്‍ശ ആഭ്യന്തരവകുപ്പിനു കൈമാറി.
ഇതുസംബന്ധിച്ചു വിജിലൻസിന്റെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ അനുമതിയോടെ ചീഫ്സെക്രട്ടറിക്കും കൈമാറി. കയ്യോടെ പിടികൂടപ്പെടുന്നവര്‍ സസ്പെൻഷനിലാകുമെങ്കിലും 3 മാസം കഴിഞ്ഞു തിരിച്ചുകയറി അതേ ഓഫിസില്‍ ഇരുന്നു വര്‍ഷങ്ങളോളം കൈക്കൂലി വാങ്ങുന്ന പരാതികള്‍ വിജിലൻസിനു ലഭിക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്ത് പരിസരത്തു നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാര്‍ ചില്ലറപ്പൈസ പോലും ഓഫിസില്‍ വരുന്നവരില്‍ നിന്നു കണക്കു പറഞ്ഞു വാങ്ങിയെന്നാണു വിജിലൻസിന്റെ റിപ്പോര്‍ട്ട്. 17 കിലോ നാണയങ്ങളാണ് ഇൗ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത്.
കയ്യോടെ പിടികൂടി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു സര്‍വീസ് ചട്ടങ്ങളനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന അച്ചടക്കനടപടിയായ പിരിച്ചുവിടല്‍ തന്നെ നടപ്പാക്കണമെന്നാണു വിജിലൻസിന്റെ ശുപാര്‍ശ. 2022 ല്‍ 47 പേരെയും ഇൗ വര്‍ഷം ഇതുവരെ 23 പേരെയുമാണു കയ്യോടെ പിടികൂടിയത്. ഇത്തരം ട്രാപ്പ് കേസുകളില്‍ വിജിലൻസിന്റെ റെക്കോര്‍ഡാണു കഴിഞ്ഞ വര്‍ഷത്തെ 47 പേര്‍.
പൊലീസിലാണ് അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചുവിടല്‍ നടപ്പാക്കിയത്. സേനാവിഭാഗം എന്ന നിലയിലാണ് ഇൗ പിരിച്ചുവിടല്‍. കേരള പൊലീസ് ഡിപ്പാര്‍ട്മെന്റ് എൻക്വയറി റൂള്‍ 10 പ്രകാരം ക്രിമിനല്‍ കേസില്‍ പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടിയെടുക്കാമെങ്കിലും പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിക്കു നിയമതടസ്സമുണ്ട്.
എന്നാല്‍ റൂള്‍ 10ലെ വ്യവസ്ഥ മാറ്റി, ക്രിമിനല്‍ കേസില്‍ പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കുകയും കോടതി വിധിയുടെ അനുമാനത്തില്‍ പുനഃപരിശോധന നടത്തുകയും ചെയ്യാം എന്ന ഭേദഗതിക്ക് ആഭ്യന്തരവകുപ്പു നിര്‍ദേശിച്ചിരിക്കുകയാണ്. ഇപ്പോള്‍ പിഎസ്‌സിയുടെ പരിഗണനയിലാണ്. എങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ ഇപ്പോള്‍ തന്നെ പൊലീസ് പിരിച്ചുവിടുന്നുണ്ട്. ഇവര്‍ കോടതിയെ സമീപിച്ചാല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. മറ്റു വകുപ്പുകളിലും ഇതു നടപ്പാക്കണമെന്നാണു വിജിലൻസിന്റെ ശുപാര്‍ശ.
Content Highlights: Vigilance recommends dismissal if caught red-handed in bribery case
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !