നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ നടപടിയുമായി ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. വ്യാജമരണ വാർത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ഇതുസംബന്ധിച്ച് മുംബൈയിലെ വിഖ്രോലി പാർക്ക്സൈറ്റ് പോലീസ് സ്റ്റേഷനില്‍ അസോസിയേഷൻ പരാതി നല്‍കി. പബ്ലിസിറ്റിക്ക് വേണ്ടി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്‌ക്കും അവരുടെ മാനേജറിനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
'സെർവിക്കല്‍ ക്യാൻസർ മൂലം നിര്യാതയായെന്ന പൂനം പാണ്ഡെയെക്കുറിച്ചുള്ള വിയോഗ വാർർത്ത ഇന്ത്യൻ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരുന്നു. വാർത്ത പ്രചരിപ്പിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ഒടുവില്‍ സ്ഥിരീകരണം വന്നു. അവർക്ക് ആദരാഞ്ജലി അർപ്പിച്ച ഓരോരുത്തരെയും അപമാനിക്കുന്നതിന് തുല്യമായ സമീപനമാണ് നടിയുടെ ഭാഗത്ത് നിന്നുണ്ടായത്. പിആറിന് വേണ്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച നടിക്കെതിരെയും അവരുടെ മാനേജറിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം വ്യാജവാർത്തകള്‍ മറ്റൊരാളും പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പൂനം പാണ്ഡെയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ചലച്ചിത്ര വ്യവസായ മേഖലയില്‍ ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്വീകാര്യമല്ലെന്ന് ഓർമ്മിപ്പിക്കുന്നു.' ഇതായിരുന്നു പരാതിയിലൂടെ അസോസിയേഷൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു നടി മരിച്ചുവെന്ന തരത്തില്‍ വാർത്തകള്‍ പുറത്തുവന്നത്. കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സെർവിക്കല്‍ ക്യാൻസർ മൂലം മരിച്ചുവെന്നായിരുന്നു വാർത്ത. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെ കാണാതാവുകയും ചെയ്തു. അപ്പോള്‍ മുതലാണ് മരണവാർത്തയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നത്. ഒടുവില്‍ താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തുകയായിരുന്നു. സെർവിക്കല്‍ ക്യാൻസറിനെതിരായ ബോധവത്കരണമാണ് താനുദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി. എന്നിരുന്നാലും പൂനത്തിനെതിരെ വൻ വിമർശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ചലച്ചിത്രമേഖലയില്‍ നിന്നുമുയരുന്നത്.
Content Summary: Police complaint against Poonam; All India Cine Association to file a case
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !