തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതുൾപ്പെടെ എല്ലാ സേവനങ്ങളും ഓൺലൈനാക്കാൻ കെഎസ്ഇബി. ഓൺലൈൻ സേവനങ്ങൾ ഡിസംബർ ഒന്നിനു പ്രാബല്യത്തിൽ വരും. ഇതോടൊപ്പം പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചു.
ഓൺലൈൻ സേവനം എത്തുന്നതോടെ ഏതെങ്കിലും ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിച്ചാൽ കർശന നടപടിയെന്നാണ് ചെയർമാൻ ബിജു പ്രഭാകറിന്‍റെ മുന്നറിയിപ്പ്. ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്റ്റർ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണം. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്‌സൈറ്റിൽ മലയാളവും പറ്റുമെങ്കിൽ തമിഴും കന്നഡ ഭാഷയും ഉൾപ്പെടുത്തണം. അപേക്ഷകൾ സ്വീകരിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തുകയെത്രയെന്ന് അറിയിക്കണം.
തുടർ നടപടികൾ വാട്ട്‌സ്ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. ജനങ്ങളുടെ സേവനത്തിനും പരാതിപരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്റ്ററുടെ കീഴിൽ കസ്റ്റമർ കെയർ സെൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമർ കെയർ സെൽ വീതം തുടങ്ങും. ഐടി വിഭാഗത്തിന്‍റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാൾ സെന്‍റർ ഇനി കസ്റ്റമർ കെയർ സെല്ലിന്‍റെ ഭാഗമാവും.
നിലവിൽ കെഎസ്ഇബിയുടെ വൈദ്യുതി ചാർജ് അടക്കാനുള്ള സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക് മാറ്റുന്നത്.
Content Summary: KSEB makes all services online
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !