റിയാദ്: സൗദി അറേബ്യയുടെ ദേശീയ കറന്‍സിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അംഗീകാരം നല്‍കി. ഇത് രാജ്യത്തിന്റെ ദേശീയ കറന്‍സിയുടെ ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുന്ന ഒരു നാഴികക്കല്ലായ തീരുമാനമാണ്. പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കുന്നതിന് നേതൃത്വം നല്‍കിയ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഗവര്‍ണര്‍ അയ്മന്‍ അല്‍ സയാരി അഗാധമായ നന്ദി അറിയിച്ചു.
പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം ഉയര്‍ത്തിക്കാട്ടുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുമായി സംയോജിച്ച് സാമ്പത്തിക, വാണിജ്യ ഇടപാടുകളില്‍ റിയാലിന്റെ ഔദ്യോഗിക ചിഹ്‌നം ക്രമേണ പ്രയോഗത്തില്‍ വരുത്തുമെന്ന് അല്‍സയാരി വ്യക്തമാക്കി.
ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരികമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള കറന്‍സികളില്‍, പ്രത്യേകിച്ച് ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ സൗദി റിയാലിനെ പ്രധാനമായി സ്ഥാപിക്കുന്നതിനുമാണ് ഔദ്യോഗിക ചിഹ്‌നം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
സാംസ്‌കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ ചിഹ്നം വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഗവര്‍ണര്‍ നന്ദി അറിയിച്ചു. ഏറ്റവും ഉയര്‍ന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി വികസിപ്പിച്ചെടുത്ത സൗദി റിയാല്‍ ചിഹ്നം രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. അറബിക് കാലിഗ്രാഫിയില്‍നിന്ന് ഉരുത്തിരിഞ്ഞ രൂപകല്‍പ്പനയില്‍ ദേശീയ കറന്‍സിയായ ‘റിയാല്‍’ എന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ചിഹ്നം. ആഭ്യന്തരമായും അന്തര്‍ദേശീയമായും സാമ്പത്തിക, വാണിജ്യ ഇടപാടുകളില്‍ സൗദി റിയാലിന്റെ പ്രതിനിധാനം പുതിയ ചിഹ്നം കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Content Summary: Saudi riyal becomes official symbol; King Salman approves new symbol
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !