ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേൽ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാത്ത വയനാട് എംപി പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂർ. സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പ് കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്നും രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയതെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ ഇസ്ലാമിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി വിഭാഗമാണ് സമസ്ത കേരള സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ. കോഴിക്കോട് ആണ് സംഘടനയുടെ ആസ്ഥാനം. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിർണായകമായ സ്വാധീനമുള്ള സംഘടന രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാർത്ഥി സംഘടനകളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറ തകർക്കുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോകസഭയിൽ പിന്നിട്ടു. ഉത്തരേന്ത്യൻ മുസ്ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആർജ്ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാൻ ഒരുമ്പെടുന്നത്.
രാത്രി പകലാക്കിയ ചർച്ചകൾക്ക് ശേഷം ഇന്നു പുലർച്ചെ 288 നെതിരെ 232 വോട്ടുകൾ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. ഗൗരവ് ഗൊഗോയും, കെസി വേണുഗോപാലുമടങ്ങിയ കോൺഗ്രസ് നേതൃനിരയും ഇന്ത്യമുന്നണിയും ലോകസഭയിൽ കാണിച്ച പേരാട്ട വീര്യം എടുത്തു പറയേണ്ടതാണ്. മതേതര ഇന്ത്യയിൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല.
2014 വരെ ന്യൂനപക്ഷ വിഷയങ്ങളിൽ ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടു പോയവരാണ് കേരളത്തിലെ മുസ്ലിം - ക്രൈസ്തവ സമുദായങ്ങൾ. എന്നാൽ മോദിയുടെ രണ്ടാമൂഴത്തിനു ശേഷം സംഘികളുടെ മുസ്ലിം വിരുദ്ധ കോറസ് ഏറ്റുപാടാൻ സീറോമലബാർ സഭ മുന്നോട്ടു വന്നു തുടങ്ങി. ചരിത്രമറിയാവുന്നവർക്ക് അതിൽ അൽഭുതമില്ല. ഹോളോകോസ്റ്റിനും ജൂത ഉൻമൂലത്തിനും ഹിറ്റ്ലർക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭ. സ്വാതന്ത്ര്യപൂർവ്വ കാലത്ത് ബ്രിട്ടീഷ് വിധേയരായിരുന്ന അവരുടെ നിലപാടുകൾ സ്വാതന്ത്ര്യ സമരത്തെ ദുബലപ്പെടുത്തിയില്ല എന്നതു പോലെ പുതിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിനും അത് ഭീഷണിയാവില്ല. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനു പിന്നിൽ പാറ പോലെ ഉറച്ചുനിന്നവർ ഇന്ന് അവരെ കയ്യൊഴിയാൻ കാരണങ്ങൾ തേടുകയാണ്.
സഭയുടെ അവസരവാദം വിശ്വാസികളെ പൂർണ്ണമായി ബാധിച്ചിട്ടില്ല. ഈ വിടവ് നികത്താൻ ഏഷ്യാനെറ്റ് മുണ്ടു മുറുക്കുന്നുണ്ട്. മുനമ്പം വിഷയം കാരണമാണ് വഖഫ് ബിൽ ഉണ്ടായത് എന്നു വരെ തീവ്ര വലതുപക്ഷ ഡീപ്സ്റ്റേറ്റിന്റെ മലയാള സംപ്രേഷണം വാദിച്ചു പോരുകയാണ്. കേരള മുസ്ലിംകളുടെ വിഭവശേഷിയും പൊതുബോധവും ഇത്തരം സംഘി- കൃസംഘി രസക്കൂട്ടുകളെ തിരിച്ചറിയാൻ സമയമായിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ എൻ.കെ പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ സഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് സുദായാംഗങ്ങൾ എന്നും നന്ദിയുള്ളവരാണ്. പക്ഷെ സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്.
തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണ്.
കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണ്. കെട്ട കാലത്തെ മുസ്ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവും, ബാലൻസ് കെ നായർ ഉഡായിപ്പുകളുമല്ല.
Content Summary: SKSSF State Vice President Sathar Pantalloor criticizes Wayanad MP Priyanka Gandhi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !