കൊച്ചി: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവര്‍ത്തകന്റെ മുന്‍കൂര്‍ ഹര്‍ജി. മേഘയുടെ മരണത്തിന് പിന്നാലെ, ഒളിവില്‍ പോയ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ മരണത്തിന് ഉത്തരവാദി സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
യുവതിയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു. വൈകാരികമായും മാനസികമായും ഏറെ അടുത്ത തങ്ങള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം യുവതി വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്‌തെന്നും സുകാന്തിന്റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുള്‍പ്പെടെ ഒരു കാര്യവും പറയാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നത് അവര്‍ എതിര്‍ത്തു.
തന്റെ മൊബൈല്‍ നമ്പര്‍ പോലും ബ്ലോക്ക് ചെയ്യിച്ചു. എന്നാല്‍ വീട്ടുകാരുടെ സമീപത്തില്‍ നിരാശയായ മേഘ തനിക്കൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്ന മാതാപിതാക്കളുടെ സമ്മര്‍ദത്താല്‍ യുവതി വളരെ പ്രയാസത്തിലായിരുന്നെന്ന് പിന്നീട് വ്യക്തമായി. യുവതി ഏതെങ്കിലും വിധത്തില്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നില്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത മാതാപിതാക്കള്‍ ഏല്‍പ്പിച്ച സമ്മര്‍ദവും വിഷമവുമാണ് കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് ജീവിത പങ്കാളി നഷ്ടപ്പെട്ട ആളാണ് താനെന്നും യുവതിയുടെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സുകാന്ത് പറയുന്നു. തന്നെ ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാര്‍ അതിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം.
യുവാവിൻ്റെ മുൻകൂർജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി കുടുംബം
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്നും വിവാഹാലോചനയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം പറഞ്ഞു.
ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭഛിദ്രം നടത്തിയത്. പൊലീസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു.
അതേസമയം സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കൊച്ചിയിൽ ഐബി ഉദ്യോഗസ്ഥനായ യുവാവ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. മരിച്ച യുവതിയും താനുമായി പ്രണയത്തിലായിരുന്നെന്നും കുടുംബങ്ങൾ തമ്മിൽ വിവാഹാലോചന നടത്തിയിരുന്നെന്നും ഹർജിയിലുണ്ട്.
Content Summary: IB officer dies after being hit by train, colleague files anticipatory plea blaming woman's family
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !