നിലമ്പൂർ: കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി വനപാലകരുടെ സംരക്ഷണയിലായി. നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപ്പുഴ വനം സ്റ്റേഷന്റെ പരിധിയിലുള്ള ആഢ്യൻപാറ വനമേഖലയിൽനിന്നാണ് രണ്ടുമാസം പ്രായമുള്ള കുട്ടിയാനയെ വനപാലകർക്ക് കിട്ടിയത്.
ഞായറാഴ്ച രാവിലെ 11-ഓടെയാണ് കാട്ടാനക്കുട്ടിയെ ആഢ്യൻപാറ ജലവൈദ്യുത പദ്ധതിക്ക് സമീപം ആനയെ ആദിവാസികൾ കണ്ടെത്തിയത്.
ഇവർ വിവരമറിയിച്ചതനുസരിച്ച് ഫോറസ്റ്റർ രമേശന്റെ നേതൃത്വത്തിലുള്ള സംഘം ആനക്കുട്ടിയെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. പന്തീരായിരം വനമേഖലയിൽനിന്നുമെത്തിയ കാട്ടാനക്കൂട്ടം കാഞ്ഞിരപ്പുഴ കടക്കുന്നതിനിടയിൽ കുട്ടിയാന ഒറ്റപ്പെട്ടുപോയതാണെന്ന് കരുതുന്നു.
കാട്ടാനക്കൂട്ടം സമീപത്തെ വനമേഖലയിൽ ഉണ്ടോയെന്ന് വനപാലകർ തിരയുന്നുണ്ട്. കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയാൽ ആനക്കൂട്ടത്തിനൊപ്പം അയ്ക്കാനാണ് തീരുമാനം. ആനക്കുട്ടിക്ക് പുറമെ പരിക്കൊന്നും കാണാനില്ല. വനപാലകർ നൽകിയ പാനീയവും ലഘുഭക്ഷണവും ആനക്കുട്ടി കഴിക്കുന്നുണ്ടെന്നും വനപാലകർ പറഞ്ഞു.


