കനത്ത പിഴ വേണ്ട; മോട്ടോർ വാഹന നിയമ ഭേദഗതിയിൽ സർക്കാർ പിന്നോട്ട്


മോട്ടോര്‍ വാഹന നിയമലംഘകര്‍ക്ക് കനത്ത പീഴ ഈടാക്കാനുള്ള തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന തീരുമാനത്തിൽ സംസ്ഥാന സര്‍ക്കാര്‍. നിയമലംഘനത്തിനുള്ള പിഴ കുറച്ച് ഓര്‍ഡിനൻസ് ഇറക്കുന്നതിനുള്ള നിയമസാധുത ആരാഞ്ഞ് ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻ തുക പിഴയായി ഈടാക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.

വിവിധ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാനുള്ള തീരുമാനം കേന്ദ്രനിയമത്തിന്‍റെ ഫലമായുള്ളതാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തിൽ ഇടപെടാൻ അനുമതി നല്‍കിയിട്ടുണ്ട്. പരിശോധകര്‍ക്ക് പിഴത്തു നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സംസ്ഥാന സര്‍ക്കാരിന് ഇതിൽ ഇടപെടാൻ അനുവാദമുള്ളത്. ഈ വഴി ഉപയോഗിക്കാനാണ് കേരള സര്‍ക്കാരിന്‍റെ ആലോചന.

കുറഞ്ഞ പിഴത്തുകയ്ക്ക് തൊട്ടുമുകളിലുള്ള തുക പിഴയായി നിജപ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അമിതവേഗത്തിലുള്ള ഡ്രൈവിങിന് 1000 രൂപ മുതൽ 2000 രൂപ വരെയാണ് പിഴയെങ്കിൽ നേരിട്ട് പണമടയ്ക്കുന്നവരിൽ നിന്ന് ഈടാക്കുന്നത് 1100 രൂപയായിരിക്കും. എന്നാൽ തുക കോടതിയിൽ അടയ്ക്കാൻ തയ്യാറാകുന്നവര്‍ക്ക് ഈ ഇളവ് ബാധകമാകില്ല. ഓണനാളുകളിൽ കനത്ത പിഴ ഈടാക്കുന്നത് സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം, മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ലെന്നും സൂചനയുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നതിന് 10000 രൂപയാണ് പിഴ..

ഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും നിലവിലെ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. കനത്ത പിഴ ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് സര്‍ക്കാര്‍ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തു വന്ന സാഹചര്യത്തിലാണ് നീക്കം. സര്‍ക്കാര്‍ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

പാലായിൽ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഉയര്‍ന്ന പിഴ സര്‍ക്കാരിന് മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !