മലപ്പുറം: മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീൻ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി. രണ്ടു ദിവസമായി പാണക്കാട്ട് നടന്ന ചർച്ചയ്ക്കു ശേഷം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കാണു തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ചുമതല. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തിരിച്ച് പ്രചാരണച്ചുമതല എംഎൽഎമാർക്ക് വീതിച്ചുനൽകും.
യുഡിഎഫ് മികച്ച വിജയം നേടുമെന്ന കാര്യം ഉറപ്പാണെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. ഒക്ടോബർ ഒന്നിന് മഞ്ചേശ്വരത്ത് യുഡിഎഫ് കൺവൻഷൻ നടക്കുമെന്ന് ലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാർട്ടിയുടെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെയും ജില്ലാ കമ്മിറ്റിയിലെയും നേതാക്കളുമായും യൂത്ത് ലീഗ് പ്രവർത്തകരുമായും ചർച്ച ചെയ്ത ശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
കാസർകോട്ടെ ലീഗിന്റെ മുതിർന്ന നേതാവ് മത്സരിക്കണമെന്ന വികാരം ഖമറുദ്ദീന് അനുകൂലമായി. എതിർശബ്ദങ്ങൾ ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ജില്ലയിൽ നിന്ന് അയച്ച സ്ഥാനാർഥി പട്ടികയിൽ ഖമറുദ്ദീനു പുറമെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫിന്റെ പേരാണ് ഉണ്ടായിരുന്നത്. പ്രാദേശിക സ്ഥാനാർഥി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതു പ്രഖ്യാപനം വൈകാനിടയാക്കി.
എംസി. ഖമറുദീന്റെ വിജയം സുനശ്ചിതം, ലീഗ് നേതൃത്വം
കഴിഞ്ഞ തവണ ഫോട്ടോ ഫിനിഷിൽ 89 വോട്ടുകൾക്ക് വിജയിച്ച മഞ്ചേശ്വരം നിലനിർത്താൻ ഒടുവിൽ എം.സി. ഖമറുദീനെ തന്നെ സ്ഥാനാർത്ഥിയായി ലീഗ് നേതൃത്വം നിശ്ചയിച്ചു.
യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷറഫിനായി ഒരു വിഭാഗം ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും നേതൃത്വം വഴങ്ങിയില്ല. പ്രാദേശിക, ഭാഷ വികാരങ്ങൾ ഉയർത്തിയായിരുന്നു യൂത്ത് ലീഗ് അഷറഫിനായി വാദിച്ചത്. സ്ഥാനാർത്ഥി നിർണയ ചർച്ചക്കിടെ കഴിഞ്ഞ ദിവസം പാണക്കാട് പ്രവർത്തകർ പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായി. ഹൈദ്രലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പ്രതിഷേധമുണ്ടാകില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !