കൽപ്പകഞ്ചേരി: ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനം ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ ബന്ധുക്കൾക്ക് കൈമാറി. ശനിയാഴ്ച രാവിലെ ബഷീറിന്റെ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്.
ബഷീറിന്റെ രണ്ട് മക്കൾക്കും മാതാവിനും രണ്ടുലക്ഷം രൂപ വീതമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ബഷീറിന്റെ ഭാര്യാപിതാവ് മുഹമ്മദ്‌കുട്ടി മന്ത്രിയിൽനിന്ന് സഹായധനം ഏറ്റുവാങ്ങി. മന്ത്രിസഭായോഗം തീരുമാനമെടുത്ത ബഷീറിന്റെ ഭാര്യയുടെ ജോലി സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു.
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസവകുപ്പ് ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ചടങ്ങിൽ മലപ്പുറം കളക്ടർ ജാഫർ മാലിക്, തിരൂർ തഹസിൽദാർ ടി. മുരളി, സിറാജ് ദിനപത്രം ഡയറക്ടർമാരായ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, എ. സൈഫുദ്ദീൻ ഹാജി, സിദ്ദീഖ് സഖാഫി നേമം, മുഹമ്മദ് സിയാദ് കളിയിക്കാവിള, ഫൈസൽ ചെന്ത്രാപ്പിന്നി, ബഷീറിന്റെ സഹോദരങ്ങളായ അബ്ദുറഹ്‌മാൻ, അബ്ദുൽഖാദർ, ഉമർ തുടങ്ങിയവർ സംബന്ധിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !