കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിൽനിന്ന് വിദൂരപഠന വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ 17 ഉത്തരക്കടലാസുകൾ ദുരൂഹസാഹചര്യത്തിൽ കാണാതായി. മൂല്യനിർണയത്തിന് അധ്യാപകർക്ക് അയയ്ക്കാനുള്ള ഉത്തരക്കടലാസുകളാണ് ഫോൾസ് നമ്പർ ചേർത്തശേഷം അടുക്കിവച്ച കെട്ടിൽനിന്ന് അപ്രത്യക്ഷമായത്. വിദ്യാർഥികളുടെ അസ്സൽ നമ്പർ അടങ്ങുന്ന ഭാഗം കീറിയെടുക്കാനായി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് 17 പേപ്പറുകൾ കുറവുണ്ടെന്നു കണ്ടത്.
2 ദിവസം വിശദമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരീക്ഷാ കൺട്രോളർ ഡോ. പി.ശിവദാസൻ പൊലീസ് അന്വേഷണത്തിനു ശുപാർശ ചെയ്തു. വകുപ്പുതല അന്വേഷണത്തിനായി ജോയിന്റ് കൺട്രോളർ കെ.പി.വിജയൻ, ജോയിന്റ് റജിസ്ട്രാർ പി.പി.അജിത എന്നിവരെ നിയോഗിക്കുകയും ചെയ്തു. ഉത്തരക്കടലാസുകൾ ആസൂത്രിതമായി മാറ്റിയതാണെന്നാണു സംശയിക്കുന്നത്. മുൻപും ഇത്തരത്തിൽ ഉത്തരക്കടലാസുകൾ കാണാതായിട്ടുണ്ട്. അന്നൊക്കെ പുനഃപരീക്ഷ നടത്തിയാണ് അധികൃതർ തടിയൂരിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ കർശന നടപടിക്കാണ് അധികൃതരുടെ നീക്കം.


