ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം 14 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ഇന്നലെ രാത്രിയും പലയിടങ്ങളിലും അക്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 56 പൊലീസുകാരും ഉള്‍പ്പെടുന്നു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷം. മൗജ്പൂര്‍, സീലാംപൂര്‍, ഗോകുല്‍പുരി തുടങ്ങിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും അക്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡല്‍ഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജഫ്രാബാദിലെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളെല്ലാം ഇന്ന് തുറന്നിട്ടുണ്ട്.
ഡല്‍ഹിയിലെ സംഘര്‍ഷങ്ങളില്‍ അമേരിക്കയിലെ പാര്‍ലമെന്റംഗം പ്രമീള ജയപാല്‍ നടുക്കം രേഖപ്പെടുത്തി. ജനാധിപത്യ രാജ്യത്ത് മതത്തിന്റെ പേരില്‍ വിവേചനവും അസഹിഷ്ണുതയും ഉണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രമീള അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ കലാപങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നടുക്കം രേഖപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഡല്‍ഹിയിലുള്ളപ്പോഴാണ്, നഗരം കത്തിയെരിയുന്നത്. ജനം രംക്ഷ തേടി കോടതിയുടെ വാതില്‍ക്കല്‍ മുട്ടുന്നു. ഒറ്റവാക്കില്‍ അപലപിച്ചതുകൊണ്ടുമാത്രം ആശ്വാസമാകില്ല. ഇതാണോ ഗുജറാത്ത് മോഡലെന്നും മനീഷ് തിവാരി ചോദിച്ചു.
അശോക് നഗറില്‍ ഒരു മുസ‍്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായ വാര്‍ത്തകള്‍ വ്യാജമാണെന്ന് ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് ഡിസിപി പറഞ്ഞു. ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി പ്രചരിപ്പിക്കരുതെന്നും ഡിസിപി ആവശ്യപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രസേനയെ ഇറക്കിയിട്ടും കലാപം പടരുന്ന പശ്ചാത്തലത്തില്‍ അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി. സീമാപൂരില്‍ എത്തിയ അജിത്ത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കലാപം തുടരുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്നാം തവണയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്‍തവയും ഡല്‍ഹി പൊലീസിലേയും കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടു. ജഫ്രാബാദ്, കര്‍വാള്‍ നഗര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !