ഫോണ്‍ വിളിക്കുന്നതിനിടെ കിണറ്റിലേക്ക് കാല്‍ വഴുതി വീണ യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി എസ്‌ഐ. അമ്ബതടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ യുവതിയെ തിരൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജലീല്‍ ആണ് രക്ഷപ്പെടുത്തിയത്. യുവതിയുടെ ജീവന്‍ രക്ഷിച്ചതിന് എസ്‌ഐയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അഭിനന്ദനം അറിയിച്ചു.
കഴിഞ്ഞ ദിവസം വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ബന്ധുവീട്ടില്‍ എത്തിയ യുവതിയാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത് . കിണറ്റിനുള്ളില്‍ മരത്തിന്റെ വേരില്‍ കുടുങ്ങിക്കിടന്ന യുവതി ഫോണിലൂടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ സംഭവം അഗ്നിശമനസേനയെ അറിയിച്ചു . എന്നാല്‍ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടുവെങ്കിലും ഗതാഗതക്കുരുക്കില്‍ കുടുങ്ങി.
ഇതിനിടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജലീലും നാട്ടുകാരും കിണറിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി. പിന്നാലെ ഫയര്‍ഫോഴ്സ് എത്തിയപ്പോള്‍ അവരുടെ കയര്‍ ഉപയോഗിച്ച് എസ്‌ഐ തന്നെ കിണറ്റിലിറങ്ങി യുവതിയെ വലയില്‍ ഇരുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു . നിസാരപരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അനുകരണീയമായ മാതൃകയാണ് ജലീല്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ അദ്ദേഹം ധീരത കൈവിടാതെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2007 ല്‍ മലപ്പുറത്ത് ഫയര്‍ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ച ജലീല്‍ 2016 ലാണു പൊലീസ് എസ്‌ഐ ആയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !