ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് നടനെ കസ്റ്റഡിയിലെടുത്തത്. നെയ് വേലിയില്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായ നികുതി വകുപ്പ് നടനെ കസ്റ്റഡിയിലെടുത്തത്. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് നടനെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എജിഎസ് എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് വിജയ്‌ക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി. വിജയ് നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബിഗിലിന്റെ നിര്‍മ്മാതാക്കളാണ് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്.
ബിഗിൽ നിർമ്മാതാക്കൾക്കെതിരെ
സമീപകാലത്ത് ഇറങ്ങിയ വിജയ് ചിത്രങ്ങളില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു ബിഗില്‍. ഫുട്‌ബോള്‍ പശ്ചാത്തലമാക്കി എത്തിയ സിനിമയില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തിയത്. തിയറ്ററില്‍ പണം വാരിയ ചിത്രം നിര്‍മ്മിച്ചത് എജിഎസ് എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനിയാണ്.
എജിഎസ് കമ്പനിയുടെ പണമിടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
20 ഇടങ്ങളിൽ റെയ്ഡ്
രാവിലെ മുതല്‍ എജിഎസ് എന്റര്‍ടെയിന്‍മെന്റുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ തന്നെ ഇരുപതോളം ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് ഇന്ന് മാത്രം പരിശോധന നടത്തിയത്. അതിന് പിന്നാലെയാണ് നെയ് വേലിയിലെ കൂടല്ലൂരില്‍ വിജയ് ചിത്രത്തിന്റെ സെറ്റിലും ഉദ്യോഗസ്ഥര്‍ എത്തിയത്.
ചിത്രീകരണം നിർത്തി വെച്ചു
തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കൈദിയുടെ സംവിധായകന്‍ ലോകേഷ് കനരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ മാസ്റ്ററിലാണ് വിജയ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെത്തിയ ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരെ താരത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.
നടനെ ചെന്നൈയിലെത്തിക്കും
കസ്റ്റഡിയിലെടുത്ത വിജയിനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെന്നൈയിലെത്തിക്കും. വിജയിന്റെ തന്നെ കാറിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പത്തോളം ഉദ്യോഗസ്ഥരാണ് വിജയെ കസ്റ്റഡിയിലെടുക്കുന്നതിന് വേണ്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത്. വിജയെ കസ്റ്റഡിയിലെടുത്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
ഓഫീസുകളിൽ കൂട്ട റെയ്ഡ്
മാസ്റ്റര്‍ സിനിമയുടെ അവസാന ഭാഗങ്ങളാണ് നെയ്വേലിയില്‍ ചിത്രീകരണം നടന്ന് കൊണ്ടിരുന്നത്. ആരോപണ വിധേയരായ എജിഎസ് എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ്പിന്റെ ചെന്നൈയിലും തേനംമ്പറ്റയിലും ഉളള ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയിട്ടുണ്ട്. കല്‍പ്പാത്തി എസ് അഗോറം, കല്‍പ്പാത്തി എസ് ഗണേഷ്, കല്‍പ്പാത്തി എസ് സുരേഷ് എന്നിവരാണ് എജിഎസ് എന്റര്‍ടെയിന്‍മെന്റ് ഉടമകള്‍.ര്‍' എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ചാണ് സംഭവം നടന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !