തിങ്കളാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെ മെട്രോ നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചു. കൂടിയ നിരക്ക് 60 രൂപയായിരുന്നതു കുറച്ച് 50 രൂപയാക്കി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു 10 ശതമാനം കൂടി ഇളവു ലഭിക്കും.
ആറു സ്ലാബുകളായിരുന്ന നിരക്കുകള്‍ നാലായി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകള്‍. നേരത്തെ ഇത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ 20 രൂപ ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് അഞ്ചു സ്റ്റേഷനുകള്‍ വരെ സഞ്ചരിക്കാം. 30 രൂപയ്ക്കു 12 സ്റ്റേഷനുകള്‍ വരെയും 50 രൂപയ്ക്കു 12 സ്റ്റേഷനുകളില്‍ കൂടുതലും സഞ്ചരിക്കാം.
കോവിഡ് സാഹചര്യം കണക്കിലെടുത്താണു നിരക്കു കുറച്ചതെന്നു അധികൃതര്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ കാര്‍ഡുകളിലെ ബാലന്‍സ് പുതിയ കാര്‍ഡുകളിലേക്കു മാറ്റിനല്‍കും. ലോക്ക്ഡൗണ്‍ കാലത്തു യാത്ര ചെയ്യാതിരുന്നതു മൂലം ആര്‍ക്കും പണം നഷ്ടമാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ ഉപയോക്താക്കള്‍ക്കും കൊച്ചി വണ്‍ കാര്‍ഡുകള്‍ ഏഴു മുതല്‍ ഒക്ടോബര്‍ 22 വരെ 150 രൂപ ഇഷ്യൂ ഫീസില്ലാതെ വാങ്ങാന്‍ അവസരമുണ്ട്. വാര്‍ഷിക ഫീസായി 75 രൂപയും റീചാര്‍ജ് ഫീസായി അഞ്ചു രൂപയും ഈടാക്കും. ഷോപ്പിംഗ് ഓഫറുകളും കാര്‍ഡുകളില്‍ ലഭ്യമാണ്.
കോവിഡിനെ തുടര്‍ന്നു മാസങ്ങളായി നിര്‍ത്തി വച്ച മെട്രോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. സീറ്റുകളില്‍ സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
ട്രെയിനിന്റെ വാതില്‍ സ്റ്റേഷനുകളില്‍ 20 സെക്കന്‍ഡ് തുറന്നിടും. ട്രെയിനിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകള്‍ക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. കൂടാതെ തൈക്കൂടം, ആലുവ സ്റ്റേഷനുകളില്‍ ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും അഞ്ചു മിനിറ്റ് തുറന്നിടും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !