തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച്. ബിജെപിയും യൂത്ത് കോണ്‍ഗ്രസുമാണ് രാത്രിയോടെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
ബിജെപി മാര്‍ച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതോടെ പോലീസ് ലാത്തിവീശി. പോലീസിന്റെ ലാത്തിചാര്‍ജില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് തവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാര്‍ച്ച്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതല്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധം അരങ്ങേറുമെന്ന് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെസ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച്. മന്ത്രി ജലീലിന്റെ മലപ്പുറത്തെ വീടിന്റെ മുന്നിലും പ്രതിഷേധം അരങ്ങേറി.
ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ല- സിപിഎം
എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ചോദ്യംചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ രാജിവെക്കലിന് അവസാനമില്ലാതാകുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോടതി ഉള്‍പ്പടെ നിരീക്ഷിച്ച സംഭവമുണ്ട്. അതുകൊണ്ട് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ല. ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുകയാണെങ്കില്‍ രാജി ഉള്‍പ്പടെയുളള കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സി ഒരാളോട് വിവരങ്ങള്‍ ആരായുന്നുവെന്നുളളത് നിയമവ്യവസ്ഥയുടെ ഭാഗമായിട്ടുളള കാര്യമാണെന്നും അതിന്റെ ഭാഗമായി അയാള്‍ കുറ്റാരോപിതനാവുകയോ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ആരില്‍നിന്ന് വേണമെങ്കിലും വിശദാംശങ്ങള്‍ സ്വീകരിക്കാവുന്നതേയുളളൂ. അത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
'സത്യമേ ജയിക്കൂ, സത്യം മാത്രം'- ചോദ്യചെയ്യലിനു പിന്നാലെ കെ. ടി. ജലീലിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: സത്യം മാത്രമേ ജയിക്കൂ എന്ന് ഫേയ്‌സ്ബുക്കില്‍ കുറിച്ച് മന്ത്രി കെ.ടി. ജലീല്‍. മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് വിധേയനായതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല', എന്നാണ് കെ.ടി. ജലീല്‍ ഫേയ്ബുക്കില്‍ കുറിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യംചെയ്യല്‍ സംബന്ധിച്ച് ഒന്നും പരാമര്‍ശിക്കാതെയായിരുന്നു ജലീലിന്റെ കുറിപ്പ്.
തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെല്ലല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് രാത്രി 8.45 ഓടെ അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ജലീലിനെ ചോദ്യംചെയ്തതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇഡി ചോദ്യംചെയ്തതിന്റെ പേരില്‍ ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. ജലീല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ രാജിയെക്കുറിച്ച് ആലോചിക്കാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !