സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡി ജി പി ഋഷിരാജ് സിംഗിന്റെ നിർദേശം. ദക്ഷിണമേഖല ഡി ഐ ജി അജയകുമാറിനാണ് അന്വേഷണ ചുമതല. ഇന്ന് രാവിലെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡി ഐ ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലിൽ സന്ദർശിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരത്തേ ആരോപിച്ചിരുന്നു. സന്ദർശകരിൽ മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകൾ ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങൾ ലംഘിച്ചാണ് സന്ദർശനമെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ കെ.സുരേന്ദ്രൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ ജയിൽ വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് മുന്നറിയിപ്പ് നൽകി.
സുരേന്ദ്രന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.
ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്തായത്. ശബ്ദ സന്ദേശം പുറത്തു വന്നയുടൻ ജയിൽ ഡിജിപിക്കെതിരെ പ്രതികരണവുമായി സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജയിലിൽ കിടക്കുന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് എങ്ങനെ എന്ന് അന്വേഷിച്ചിട്ട് മതി തനിക്കെതിരെയുള്ള ചന്ദ്രഹാസം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശം അട്ടക്കുള്ള ജയിലിൽ നിന്നാകാൻ സാധ്യതയില്ലെന്നാണ് അട്ടക്കുളങ്ങര ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നതായി പറഞ്ഞു കൊണ്ട് സ്വപ്‌ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശം വിവാദമായിരുന്നു. ഓൺലൈൻ വാർത്താ പോർട്ടലായ ദി ക്യൂവാണ് സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !