തിരുവനന്തപുരം : എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ . ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്റേതായിരുന്നുവെന്നും സാമൂഹികാനാചാരങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടുകൊണ്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളപ്പിറവി ദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു.
“ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയിൽ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബർ ഒന്നിനാണ്.
അതിന്റെ ഓർമ നമ്മിൽ സദാ ജീവത്തായി നിലനിൽക്കുന്നുണ്ട്. നിർഭാഗ്യവശാൽ കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവി. അതുകൊണ്ടുതന്നെ വിപുലമായ ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്‌കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മൾ നമ്മെ തന്നെ പുനരർപ്പണം ചെയ്യുന്ന സന്ദർഭമായി ഈ കേരളപ്പിറവി നാം മനസ്സുകൊണ്ട് ആചരിക്കുകയാണ്.
ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്റേതായിരുന്നു. സാമൂഹികാനാചാരങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടുകൊണ്ടുപോകേണ്ടതുണ്ട്. എല്ലാ വിധ വേർതിരിവുകൾക്കുമതീതമായ, എല്ലാവിധ ഉച്ചനീചത്വങ്ങൾക്കും അതീതമായ മലയാളിയുടെ ഒരുമ. അതാവണം നമ്മുടെ ലക്ഷ്യം. വിവിധങ്ങളായ മിഷനുകളുടെയും നവകേരള നിർമിതിയുടെയും മഹത്തായ ആശയങ്ങളെ കൂടുതൽ ഊർജസ്വലമായി പ്രായോഗികമാക്കുക എന്നതാവണം നമ്മുടെ കടമ,” മുഖ്യമന്ത്രി പറഞ്ഞു.
കാർഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ നമ്മൾ ഏറെ മാറ്റി. ഇതുകൊണ്ടുമാത്രമായില്ല. സമഗ്രമായ വികസനമുണ്ടാകണം. അതിനായാണ് പച്ചക്കറികൃഷിക്കും ശുചിത്വത്തിനും സമ്പൂർണ ഭവനനിർമാണത്തിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസ നവീകരണത്തിനുമൊക്കെ പ്രത്യേക മിഷനുകളുമായി സർക്കാർ മുമ്പോട്ടുപോകുന്നത്. അഞ്ചുലക്ഷത്തിൽ പരം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് പുനരാകർഷിക്കപ്പെട്ടതും 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആയതും രണ്ടേകാൽ ലക്ഷത്തിലധികം ഭവനരഹിതർ ഭവന ഉടമകളായതും മറ്റും പ്രളയം മുതൽ മഹാമാരിവരെയുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നാം ഉണ്ടാക്കിയ നേട്ടങ്ങളാണ്. കേരളത്തിന്റെ ചരിത്രത്തിൽ അത് എന്നും തിളങ്ങിനിൽക്കുക തന്നെ ചെയ്യും.
കേരളത്തിലെ ഏതാണ്ട് 97 ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണ് എന്നിരിക്കെ ഭരണഭാഷ അതു തന്നെയാവണം എന്ന കാര്യത്തിൽ സർക്കാരിന് പ്രത്യേക നിർബന്ധമുണ്ട്. മാതൃഭാഷയെ എല്ലാ അർത്ഥത്തിലും എല്ലാ തലങ്ങളിലും പൂർണമായി അധ്യയനഭാഷയാക്കാൻ കഴിയണം, ഭരണഭാഷയാക്കാൻ കഴിയണം, കോടതി ഭാഷയാക്കാൻ കഴിയണം. സംസ്‌കാരത്തെ നമുക്ക് വീണ്ടെടുത്തു ശക്തിപ്പെടുത്താൻ കഴിയണം. കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആൾക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഈ ഘട്ടത്തിൽ നിരവധി രംഗങ്ങളിൽ കേരളത്തിന് മാതൃകാസ്ഥാനത്തെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്കിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളപ്പിറവി ആശംസകൾ നേർന്നു ‘നവകേരളം, വികസിതകേരളം’- അതാകട്ടെ നമ്മുടെ ലക്ഷ്യമെന്നും ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തിനും പ്രാധാന്യം നല്‍കാം എന്നും ഗവർണർ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !