തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നയപരിപാടികളെക്കുറിച്ച് മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപറ്റിയോ ഉന്നയിക്കരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍ എയ്ഡഡ്) അവയുടെ കളിസ്ഥലേമോ രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കാന്‍ പാടില്ല. ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങണം. ഇത് വരണാധികാരിയുടേയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം. പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ളക്സ് എന്നിവ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ, ചിഹ്നം എന്നിവ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് എന്നിവ ഉപയോഗിക്കാം. ഇവയുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം. വോട്ടര്‍മാരെ സ്വാധീനിക്കാനായി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണ്. പ്രസാധകന്റേയും അച്ചടി സ്ഥാപനത്തിന്റേയും പേര്, വിലാസം, കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കേണ്ടത്. ഇതിന്റെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. പ്രചാരണത്തിനായി സിനിമ, ടെലിവിഷന്‍, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവ ഉപയോഗിക്കാം. എന്നാല്‍ പൊതുപ്രചാരണം അവസാനിച്ച ശേഷം ഇവയിലൂടെയുള്ള പ്രചാരണം പാടില്ല. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധം എസ്.എം.എസ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം എന്നിവ പാടില്ല.
രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ലിപ്പുകള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കേണ്ടതും വോട്ടറുടെ പേര്, സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍, പോളിങ് സ്റ്റേഷന്റെ പേര് എന്നിവ മാത്രം രേഖപ്പെടുത്തിയതുമാകണം. വോട്ടര്‍മാരുടെ ബോധവത്കരണത്തിനായി ഉപയോഗിക്കുന്ന ഡമ്മി ബാലറ്റ് യൂനിറ്റുകള്‍ യഥാര്‍ത്ഥ ബാലറ്റ് യൂനിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവൂഡിലോ നിര്‍മിച്ചതായിരിക്കണം. ഇത് യഥാര്‍ത്ഥ ബാലറ്റ് യൂനിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലോ താത്ക്കാലിക ഓഫീസ് സ്ഥാപിക്കാന്‍ പാടില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !