വളാഞ്ചേരി : ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം മുനീറും മജീദുമായി നടത്തിയ കൂട്ടുക്കച്ചവടമാണെന്ന് മന്ത്രി കെ.ടി.ജലീല്‍. കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീര്‍ തിരൂരങ്ങാടിയില്‍. ഭരണം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും വഹാബും മന്ത്രിമാരും ആക്കുമെന്നാണ് ധാരണയെന്നും ജലീൽ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ടി.ജലീലിന്റെ പ്രതികരണം.
സാധാരണ പാണക്കാട് തങ്ങന്‍മാരുടെ സാന്നിദ്ധ്യത്തിലാണ് ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പടച്ചവനെ പേടിയുള്ളത് കൊണ്ടാകാം ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ആ സാഹസത്തിന് മുതിരാതിരുന്നത്. പടച്ചവനെയും നാട്ടുകാരെയും പേടിയില്ലാത്തവര്‍ക്ക് എന്തുമാകാമല്ലോയെന്നും ജലീല്‍ ചോദിച്ചു.
'2006 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രസഹിതം മലപ്പുറത്തെങ്ങും ഉയർന്നുകണ്ട ഒരു ഫ്‌ലക്‌സ് ബോർഡുണ്ട്: 'യെവന്‍ പുലിയാണ് കെട്ടാ'. അന്ന് അന്തമില്ലാത്ത ലീഗണികള്‍ക്ക് കുഞ്ഞാപ്പ പുലിയായിരുന്നു. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്തരക്കാര്‍ക്ക് അദ്ദേഹം പുലിയല്ല, പുപ്പുലിയാകുമെന്നുറപ്പ്.
കുഞ്ഞാപ്പ പുലിയായ 2006 ലെ തെരഞ്ഞെടുപ്പിലാണ് കുറ്റിപ്പുറത്ത് അദ്ദേഹം അടിതെറ്റി കെണിയില്‍ വീണത്. 'അഹമ്മതി'(പോക്കിരിത്തരം) കൂടിയപ്പോള്‍ സമുദായം കൊടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ്. രണ്ടക്കം തികക്കാനാകാതെ നിയമസഭയില്‍ അന്ന് ലീഗ് നാണം കെട്ടത് നേതാക്കന്‍മാര്‍ ഇത്ര പെട്ടന്ന് മറന്നോ?
ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ലീഗില്‍ അന്വര്‍ത്ഥമാവുകയാണ്. മൂന്ന് തവണ ജനപ്രതിനിധികളായ പ്രാദേശിക നേതാക്കള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര നിരോധം ഏര്‍പ്പെടുത്തുകയും കര്‍ശനമായി അത് നടപ്പിലാക്കുകയും ചെയ്ത അതേ ലീഗ് നേതൃത്വം തന്നെയാണ്, പാര്‍ട്ടിയിലെ വമ്പന്‍മാരായ വരേണ്യര്‍ക്ക് 'ഓണം ബമ്പര്‍' പ്രഖ്യാപിച്ചിരിക്കുന്നത്". അവനവന്റെ കാര്യത്തിന് ഉലക്ക ചരിച്ചിടുന്നത് തെറ്റാണെന്ന് പറയുന്നതാണല്ലോ ലീഗ് രാഷ്ട്രീയത്തില്‍ എന്നും തെറ്റെന്നും ജലീല്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാപ്പ പുപ്പുലിയാകുമ്പോള്‍, നഷ്ടം മുസ്ലിംലീഗ് പാര്‍ട്ടിക്കു മാത്രമാവില്ല, .യുഡിഎഫി ന് മൊത്തത്തിലാകും. മലപ്പുറത്തിന് പുറത്ത് ലീഗ് വട്ടപൂജ്യമാകുമെന്ന് ചുരുക്കം. മുസ്ലിംലീഗിന്റെ കുഞ്ചിരാമന്‍ കളിക്ക് മലപ്പുറത്ത് പോലും ആളെക്കിട്ടുമോ എന്ന് കണ്ടറിയണം. ഇപ്പോഴല്ല, പണ്ട് സലാഹുദ്ദീന്‍ ഒവൈസിയുടെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ 'ഹൈദരബാദ്' പാര്‍ട്ടിയായി അറിയപ്പെട്ടതുപോലെ 'മലപ്പുറം' പാര്‍ട്ടിയായി വരുംകാല ചരിത്രത്തില്‍ ലീഗും ഇടംനേടും.'വിനാശ കാലേ വിപരീത ബുദ്ധി' എന്നല്ലാതെ മറ്റെന്തു പറയാനെന്നും ജലീല്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ് :
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !