ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് അന്താരാഷ്ട്ര ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങാനും അവസരമുണ്ട്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്കാണ് അടയ്ക്കുക. ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം ക്വാറന്റീനിന്‍ കഴിയണം. ഇവര്‍ ഓരോ അഞ്ചുദിവസവും കോവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ യൂറോപ്പ് സന്ദര്‍ശിച്ചവരും കൊവിഡ് പരിശോധന നടത്തണം. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഒരാഴ്ച കഴിഞ്ഞ് പുനഃപരിശോധിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ച് ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിക്ക് പുറമേ വൈറസിന്റെ വകഭേദം കണ്ടെത്തിയ ബ്രിട്ടണില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് കുവൈത്തും വിലക്ക് ഏര്‍പ്പെടുത്തി.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
നിലവില്‍ അംഗീകാരം നല്‍കിയ വാക്‌സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്‌ട്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്‌സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതികരിച്ചു.
ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും മുന്നൊരുക്കം തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അടിയന്തര യോഗം ചേരും.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടര്‍ന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാന്‍കോക്ക് അറിയിച്ചു.
വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനുവരി ഒന്നുവരെ ബ്രിട്ടനില്‍നിന്നുള്ള വിമാനയാത്രയ്ക്ക് നെതര്‍ലന്‍ഡ്സ് വിലക്കേര്‍പ്പെടുത്തി. ബെല്‍ജിയം ഞായറാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കും യാത്ര വിലക്കിയിട്ടുണ്ട്.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തു നടത്തിയ പരിശോധനയിലും ചിലരില്‍ കണ്ടെത്തിയതോടെയാണ് നെതര്‍ലന്‍ഡ്സിന്റെ നടപടി. വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും ഡച്ച് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ നെതര്‍ലാന്‍ഡ്സിലും ജര്‍മനിയിലും ജനുവരി ഒന്നുവരെ പുതിയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !