ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭം കടുപ്പിക്കാന്‍ തീരുമാനിച്ച് കര്‍ഷകര്‍. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രം ഇനിയും തയ്യാറാവുന്നില്ലെങ്കില്‍ രാജ്യത്തെ റെയില്‍വേ പാളങ്ങള്‍ തടയുമെന്ന് കര്‍ഷകര്‍ അറിയിച്ചു. എന്ന് മുതലാണ് സമരമുറ കടുപ്പിക്കുന്നതെന്ന് ഉടന്‍ അറിയിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചയായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. സിംഘു അതിര്‍ത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമരം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുമെന്ന കാര്യം കര്‍ഷക നേതാക്കള്‍ അറിയിച്ചത്. രാജ്യതലസ്ഥാനത്തേക്കുള്ള ഹൈവേകള്‍ തടയുമെന്നും അവര്‍ അറിയിച്ചു.
‘നിയമം പിന്‍വലിക്കാന്‍ ഡിസംബര്‍ പത്തുവരെ ഞങ്ങള്‍ സമയം അനുവദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ ആവശ്യങ്ങള്‍ ഇനിയും പരിഗണിച്ചില്ലെങ്കില്‍ ഞങ്ങള്‍ രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തടയും. രാജ്യത്തെ ജനങ്ങള്‍ റെയില്‍വേ ട്രാക്കുകള്‍ കയ്യേറും. ആലോചിച്ച് തൂരുമാനിച്ച ശേഷം തിയതി അറിയിക്കും’, കര്‍ഷകരുടെ നേതാവ് ബൂട്ടാ സിങ് പറഞ്ഞു.
‘കച്ചവടക്കാര്‍ക്കുവേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രം സമ്മതിച്ചുകഴിഞ്ഞു. കൃഷി സംസ്ഥാനങ്ങളുടെ വിഷയമാണെങ്കില്‍ അതില്‍ നിയമങ്ങളുണ്ടാക്കാന്‍ കേന്ദ്രത്തിന് അനുവാദമില്ല’, മറ്റൊരു കര്‍ഷക നേതാവ് ബാല്‍ബീര്‍ സിങ് രാജേവാളും വ്യക്തമാക്കി.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് നിലപാട് കടുപ്പിക്കുന്ന കാര്യം കര്‍ഷകര്‍ അറിയിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്ക് മേലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് തോമര്‍ പറഞ്ഞത്. എന്നാല്‍ നിയമങ്ങളില്‍നിന്നും പിന്മാറുന്ന കാര്യം അദ്ദേഹം പരിഗണിച്ചിട്ടില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമായതാണെന്നും എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !