കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ഒരു പകലിന് ശേഷം ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും.
കർഷകരുടെ ട്രാക്ടർ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി. ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം.
കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ നഗരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്നലത്തെ സംഭവങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും കർഷക സമരം ഒറ്റക്കെട്ടായി തുടരാനാണ് തീരുമാനം. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും.
അതേസമയം ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന്‍റെ പേരിൽ വിമർശനം ഉയർത്താനാണ് സർക്കാർ നീക്കം. ഈ ഘട്ടത്തിൽ തുടർസമര പരിപാടികൾ സംയുക്ത കർഷക സംഘർഷ് സമിതി ഉടൻ പ്രഖ്യാപിക്കും. ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റ് മാർച്ചു നടത്തുമെന്നു കർഷകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി എങ്ങനെ കർഷക മാർച്ച് സംഘടിപ്പിക്കണം എന്ന കാര്യം നേതാക്കൾ ചർച്ച ചെയ്യും. സമരം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സമവായ ചർച്ചയിലേക്കും നീങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മന്ത്രിതല ഉപ സമിതി ചർച്ച നടത്തും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !