അബുദാബി: യുഎഇയില്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡിന്റെ പശ്ചാത്തലത്തില്‍ നല്‍കിവന്നിരുന്ന ഇളവുകളെല്ലാം പിന്‍വലിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് അധികൃതര്‍ അറിയിച്ചു. പെരുന്നാള്‍ അവധി കഴിഞ്ഞ് ഓഫീസുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന ഈ മാസം 16 മുതല്‍ സര്‍ക്കാര്‍ ഓഫീസിലെ മുഴുവന്‍ പേരും നേരിട്ട് ജോലിക്ക് ഹാജരാവണം.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഓഫീസില്‍ ഹാജരാകേണ്ടത്. അതേസമയം ഓണ്‍ലൈനില്‍ പഠനം തുടരുന്ന കുട്ടികളുടെ അമ്മമാര്‍ ഓഫീസിലേക്ക് വരേണ്ടതില്ല. ഈ വിദ്യാഭ്യാസ വര്‍ഷം അവസാനിക്കും വരെ അവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാം. നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് യുഎഇ സാധാരണ നിലയിലേക്ക് മാറുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതേസമയം, വാക്സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചതോറും പിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിബന്ധനയുണ്ട്. ഇതിന്റെ ചെലവ് സ്വന്തമായി വഹിക്കണം. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അതിനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്ന മുറയ്ക്ക് പിസിആര്‍ ടെസ്റ്റ് ചെലവ് തൊഴിലുടമ വഹിക്കണം.
അതേസമയം, വാക്‌സിന്‍ എടുത്തവരും അല്ലാത്തവരുമായി മുഴുവന്‍ ജീവനക്കാരും മാസ്‌ക്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, കൂട്ടം ചേരല്‍ ഒഴിവാക്കല്‍ തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും ഫെഡറല്‍ അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !