തിരുവനന്തപുരം: ചരിത്രവിജയത്തിനു ശേഷം തുടർഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവർ പ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിയെക്കൂടാതെ കെ രാജൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ എന്നിവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലും കെ കൃഷ്ണന്‍ കുട്ടിയും ആന്റണി രാജുവും ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. ഇതിനു മുന്നോടിയായി 54 പ്രശസ്ത ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്‌മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍ തുടങ്ങിയവർ സംഗീതാവിഷ്‌കാരത്തിന്റെ ഭാഗമായി. അഞ്ച് മണിയോടെയാണ് ചടങ്ങ്പൂർത്തിയായത്. തുടർന്ന് രാജ്ഭവനിൽ ഗവർണറുടെ ചായസൽക്കാരത്തിനുശേഷം മന്ത്രിസഭയുടെ ആദ്യ യോഗം 5.30നു സെക്രട്ടറിയേറ്റിൽ ആരംഭിക്കും. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയതാണ് മന്ത്രിസഭ.
രാവിലെ ആലപ്പുഴ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, നേതാക്കളായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സ്ഥാനമൊഴിയുന്ന മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും അടക്കം നാനൂറിൽ താഴെ ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. ആദ്യം 500 പേരെയാണ് ക്ഷണിച്ചത്. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. പാർടി നേതാക്കളെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരേയും പങ്കെടുപ്പിക്കണമോ എന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
പ്രതിപക്ഷം ചടങ്ങിൽ പങ്കെടുക്കുത്തിരുന്നില്ല. ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യത്തിൽ നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് എംഎൽഎമാർ നേരിട്ട് പങ്കെടുക്കില്ലെന്നും വെർച്വലായി ചടങ്ങിന്റെ ഭാഗമാകുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിനായി ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ക്ഷണമുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്. വേദിയിൽ ഒന്നര മീറ്റർ അകലത്തിലും സദസില് രണ്ടു മീറ്റർ അകാലത്തിലുമാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !