കോഴിക്കോട്: മുസ്‌ലിം ലീഗ് പൊതുപരിപാടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം. അന്തരിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി.എം ഹനീഫ് അനുസ്മരണ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ റഫീഖ് തിരുവള്ളൂര്‍ ആയിരുന്നു ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. മെയ് 24 രാത്രി 8.30 ന് ഗൂഗിള്‍ മീറ്റ് വഴിയായിരുന്നു യോഗം.
ലീഗ് നേതാക്കളായ കെ.എം ഷാജി, പി.എം സ്വാദിഖലി, ടി.ടി ഇസ്മായില്‍ തുടങ്ങിയവരിരിക്കെയായിരുന്നു റഫീഖിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ജനപിന്തുണ കുറഞ്ഞ് വന്നിട്ടും തോല്‍വിയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റഫീഖ് പറഞ്ഞു.
പാര്‍ട്ടിക്ക് രാഷ്ട്രീയം കൈമോശം വരികയും ജനാധിപത്യസ്വഭാവം നഷ്ടമാവുകയും ചെയ്തു. ഭരണഘടനാപരമല്ലാത്ത ഉന്നതാധികാര സമിതി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. പരാജയത്തിന്റെ കാരണം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും റഫീഖ് തിരുവള്ളൂര്‍ പറഞ്ഞു.
റഫീഖിന്റെ വാക്കുകള്‍:
”രാഷ്ട്രീയമില്ലാതെ പുതിയ കാലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവില്ല. സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് മാത്രം പാര്‍ട്ടി വളര്‍ത്താനാകില്ല. പാര്‍ട്ടിയില്‍ ഒരു തീരുമാനമെടുക്കുന്നതിന് കൂട്ടായ ചര്‍ച്ച വേണം. വേണമെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കണം. പാര്‍ട്ടി ഭരണഘടന അതിന് അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു പ്രക്രിയ ഇപ്പോള്‍ ലീഗില്‍ നടക്കുന്നില്ല. പകരം ലീഗ് ഭരണഘടനയ്ക്ക് പുറത്തുള്ള ഉന്നതാധികാര സമിതി കൂടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. എന്താണ് ലീഗിന് വോട്ട് ചെയ്തിട്ട് കാര്യമെന്ന് അവര്‍ ചോദിച്ചു. കേഡര്‍ വോട്ടുകള്‍ പോലും ചോര്‍ന്നത് അതു കാരണമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനായില്ലെന്നും നിയമസഭാംഗത്വം രാജിവെച്ച് ലോക്‌സഭയിലേക്ക് പിന്നീട് അതും രാജിവെച്ച് നിയമസഭയിലേക്ക്, ഈ ചാഞ്ചാട്ടം കൊണ്ട് പാര്‍ട്ടിക്കും സമൂഹത്തിനും എന്താണ് ഗുണമെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.”
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !