സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. വാക്‌സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച നിലപാട് അറിയിക്കാൻ ബഞ്ച് സർക്കാരിനു നിർദേശം നൽകി.
വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവനും എം.ആർ.അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നടപടി. നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്
അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2.29 കോടി കടന്നു. 37.15 ലക്ഷം പേർ നിലവിൽ ചികിത്സയിലാണ്. 1.90 കോടി പേർ ഇതുവരെ രോഗമുക്തി നേടി. രണ്ടുമാസത്തിനിടെ ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം കുറയുന്നത്. 3,876 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. ആകെ മരണം 2.49 ലക്ഷമായി.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് അപകടകരമായ വിധത്തിൽ കുറയുന്നു. രോഗ വ്യാപനം തീവ്രമായിരിക്കുന്ന ഗ്രാമ പ്രദേശങ്ങളിലാണ് വാക്സിനേഷൻ നിരക്കിൽ കാര്യമായ കുറവ് ദൃശ്യമാകുന്നത്. ഇന്ത്യൻ എക്സ്പ്രസിന് ലഭ്യമായ കണക്ക് പ്രകാരം ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ 37 ജില്ലകളിൽ വാക്സിനേഷൻ നൽകുന്നതിൽ 50 ശതമാനം വരെ കുറവ് സംഭവിച്ചിട്ടുണ്ട്.
ചെറിയ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജാർഖണ്ഡ്, ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥനങ്ങളിലും ദിവസവും അധിക മരണ നിരക്കാണ് രേഖപ്പെടുത്തുന്നത്.
മൂന്നാം തരംഗത്തെ നേരിടാൻ ഡൽഹി തയാറാകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞദിവസം പറഞ്ഞിയിരുന്നു. പ്രതിദിനം 30,000 രോഗികളെ വരെ ഡൽഹിയുടെ ആരോഗ്യമേഖലക്ക് നിലവിലെ സൗകര്യങ്ങളിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പങ്കുവച്ചു.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാര്‍ച്ച് 31 ശേഷം ആദ്യമായി പ്രതിദിന കേസുകളുടെ എണ്ണം നാൽപ്പതിനായിരത്തിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 37,236 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ആകെ മരണനിരക്ക് 76,398 ആയി ഉയര്‍ന്നിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !