ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തെ തള്ളി ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം. ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തെറ്റായ പ്രചരണങ്ങളാണെന്നും മുഹമ്മദ് കാസിം പറഞ്ഞു.
''ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. അങ്ങനെയൊരു ചിന്ത പോലും അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപില്‍ സീറോ ക്രൈമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണ്.''- മുഹമ്മദ് കാസിം വ്യക്തമാക്കി.
ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീംലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിലൂടെ അറിയിച്ചു.
പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയ ശേഷം നടപ്പിലാക്കിയ ഓരോ കാര്യങ്ങളും ജനജീവിതത്തെ എത്തരത്തില്‍ ദുസ്സഹമാക്കിയെന്ന് കൃത്യമായി പ്രതിപാദിച്ചുകൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. കന്നുകാലി പരിപാലനം, മത്സ്യകൃഷി ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയില്‍ യാതൊരു ചര്‍ച്ചകളും കൂടാതെ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍ നിര്‍ത്തിവെച്ചത്, പത്ത് വര്‍ഷം വരെ യോഗ്യതയുള്ള താല്‍ക്കാലിക ജീവനക്കാരെ വിശദീകരണം കൂടാതെ പിരിച്ചുവിട്ടു, 10 ലധികം അധ്യപകരെ പിരിച്ചുവിട്ടു. 15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, ഇത് കൂടാതെ 15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പരാമര്‍ശിക്കുന്നു. നിലവിലെ ദ്വീപിലെ സാഹചര്യം ദുസഹമാണെന്ന് പറഞ്ഞ അവസാനിപ്പിക്കുന്നതാണ് കാസിമിന്റെ കത്ത്.
ഇതിനിടെ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !