തവനൂർ: വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു. കുറ്റിപ്പുറം തവനൂർ കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്.
ഞായറാഴ്ച വൈകീട്ട് ആറോടെ വീട്ടിൽ ഭക്ഷണവുമായെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. ദേഹത്ത് അണിഞ്ഞിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടു.
വീടിന്റെ മുൻവശത്തെ ഗ്രിൽ അടഞ്ഞുകിടക്കുകയായിരുന്നു. തുറന്നു കിടന്നിരുന്ന പിറകുവശത്തെ വാതിൽ വഴി കയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്നതു കണ്ടത്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകുന്നേരം അപരിചിതരായ രണ്ടു പേരെ പരിസരത്തു കണ്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കുറ്റിപ്പുറം നടുവട്ടത്തും കഴിഞ്ഞ ദിവസം ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. തിരുവാകുളത്തിൽ കുഞ്ഞിപ്പാത്തുമ്മയാണ് രണ്ട് ദിവസം മുമ്പ് കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതിയായ അയൽക്കാരൻ മുഹമ്മദ് ഷാഫിയെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ രണ്ട് കൊലപാതകം; ഭീതിയോടെ ജനങ്ങൾ
തവനൂർ: കുറ്റിപ്പുറത്ത് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് തവനൂരിലും സമാനസംഭവം ഉണ്ടായത്. തനിച്ച് താമസിക്കുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് മണിക്കൂറുകൾക്കകം നടന്ന രണ്ട് കൊലപാതകങ്ങൾ.
നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ(62)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് വെള്ളിയാഴ്ച രാവിലെയാണ്. സമീപത്തെ വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടത്. കൊല നടത്തിയ ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായുള്ള സൂചനകൾ പുറത്തു വന്നതിന് പിന്നാലെയാണ് തവനൂരിൽ അടുത്ത കൊലപാതകം അരങ്ങേറിയത്.
കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറത്തെ കൊലപാതകത്തിലേക്ക് നയിച്ചത് മോഷണമാണോ എന്ന് വ്യക്തമല്ലെങ്കിലും തവനൂരിൽ മോഷണം നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങൾ അണിയുന്ന ആളായിരുന്നു കൊല്ലപ്പെട്ട ഇയ്യാത്തുട്ടി ഉമ്മ. ശരീരത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്നതാണ് മോഷണം നടന്നുവെന്നത് സ്ഥിരീകരിക്കുന്നത്.
പണവും സ്വർണവും കവരാനായി മോഷ്ടാക്കൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെക്കുന്നതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. അപരിചിതരായ രണ്ടു പേരെ ഇയ്യാത്തുട്ടി ഉമ്മയുടെ വീടിന് സമീപം കണ്ടതായി പോലീസിന് ചിലർ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ശേഷമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വ്യക്തത കൈവരൂ. തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
Source: mathrubhumi
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !