കോപ്പ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് എയിൽ ചിലെയ്ക്കു പിന്നാലെ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി അർജന്റീന. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചാണ് അർജന്റീന നോക്കൗട്ട് ഉറപ്പാക്കിയത്. പൊരുതിക്കളിച്ച പാരഗ്വായ്‌ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. 10–ാം മിനിറ്റിൽ അലസാന്ദ്രോ ഗോമസാണ് മത്സരഫലം നിർണയിച്ച ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ യുറഗ്വായേയും ഇതേ സ്കോറിൽ അർജന്റീന തോൽപ്പിച്ചിരുന്നു.
സീസണിലെ രണ്ടാം ജയം കുറിച്ച അർജന്റീന മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയും സഹിതം ഏഴു പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്നത്തെ ആദ്യ മത്സരത്തിൽ യുറഗ്വായെ സമനിലയിൽ തളച്ച ചിലെ അഞ്ച് പോയിന്റുമായി രണ്ടാമതുണ്ട്. എഡ്വാർഡോ വർഗാസിന്റെ ഗോളിൽ 26–ാം മിനിറ്റിൽ ലീഡെടുത്ത ചിലെയ്ക്ക്, 66–ാം മിനിറ്റിൽ അർതുറോ വിദാൽ വഴങ്ങിയ സെൽഫ് ഗോളാണ് തിരിച്ചടിയായത്. മൂന്നു മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയുമാണ് ചിലെയുടെ സമ്പാദ്യം. ചിലെയും ക്വാർട്ടർ ഉറപ്പാക്കി. പാരഗ്വായ് രണ്ടു കളികളിൽനിന്ന് ഓരോ ജയവും തോൽവിയുമായി മൂന്നു പോയിന്റ് സഹിതം മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ആറു മാറ്റങ്ങളുമായി ഇറങ്ങിയ അർജന്റീന ഇത്തവണയും ആത്മവിശ്വാസത്തോടെയാണ് കളി തുടങ്ങിയത്. അതിന്റെ ഫലം 10–ാം മിനിറ്റിൽത്തന്നെ അവർക്കു ലഭിക്കുകയും ചെയ്തു. അതിവേഗം പാരഗ്വായ് ബോക്സ് ലക്ഷ്യമിട്ട് മുന്നേറിയ ലയണൽ മെസ്സിയാണ് ഗോൾനീക്കത്തിന്റെ ശിൽപി. ഓടിക്കയറിയ മെസ്സി പന്ത് എയ്ഞ്ചൽ ഡി മരിയയ്ക്ക് മറിച്ചു. മുന്നിലേക്കു കയറിയ മരിയ പാരഗ്വായ് പ്രതിരോധം പിളർത്തി നൽകിയ ത്രൂപാസ് അലസാന്ദ്രോ ഗോമസ് ഗോൾകീപ്പറിന്റെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലിട്ടു. സ്കോർ 1–0.
ഗോൾ വീണതോടെ ഇരു ടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും പോസ്റ്റിനു മുന്നിൽ ലക്ഷ്യം മറന്നു. അർജന്റീന പ്രതിരോധത്തിന്റെ തകർപ്പൻ പ്രകടനവും പാരഗ്വായ്‌ക്ക് വിനയായി. പന്തടക്കത്തിൽ മുന്നിലെത്താൻ അവർക്കായെങ്കിലും ഫൈനൽ തേർഡിൽ ലക്ഷ്യബോധം കാട്ടാനാകാതെ പോയതും തിരിച്ചടിയായി. അർജന്റീനയ്ക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ലയണൽ മെസ്സിയുടെ നീക്കങ്ങൾ പാരഗ്വായ് താരങ്ങൾ കൂട്ടത്തോടെ പ്രതിരോധിക്കുകയും ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !