അട്ടിമറി വിജയവുമായി ചെക്ക് റിപ്പബ്ലിക്ക് യൂറോ കപ്പിന്റെ ക്വാർട്ടറിൽ.
10 പേരായി ചുരുങ്ങിയ നെതർലൻഡ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് ചെക്ക് ടീമിന്റെ ക്വാർട്ടർ പ്രവേശനം. തോമസ് ഹോൾസ്, പാട്രിക് ഷിക്ക് എന്നിവരാണ് ചെക്ക് ടീമിന്റെ ഗോളുകൾ നേടിയത്.
55-ാം മിനിറ്റിൽ പ്രതിരോധ നിര താരം ഡിലൈറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ ഡച്ച് നിര കളി കൈവിടുകയായിരുന്നു.
ആദ്യ പകുതിയിൽ നിരവധി മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഇരു ടീമിനും ഗോൾ നേടാനായിരുന്നില്ല. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി കളംപിടിച്ചത് ഡച്ച് നിരയായിരുന്നെങ്കിലും മികച്ച പ്രത്യാക്രമണങ്ങളിലൂടെ ചെക്ക് ടീമും ഡച്ച് ഗോൾമുഖം വിറപ്പിച്ചു.
എട്ടാം മിനിറ്റിൽ ഫ്രാങ്കി ഡിയോങ്ങിന്റെ ക്രോസിൽ നിന്ന് മുന്നിലെത്താനുള്ള സുവർണാവസരം മെംഫിസ് ഡിപായ് നഷ്ടപ്പെടുത്തി. പോസ്റ്റിന് മുന്നിൽ വെച്ച് ഡിലൈറ്റ് ഹെഡ് ചെയ്ത പന്തായിരുന്നു ഡിപായ്ക്ക് ലഭിച്ചത്.
22-ാം മിനിറ്റിൽ ചെക്കിന്റെ സുചെക്കും അവസരം നഷ്ടപ്പെടുത്തി. സെവിച്ച് ബോക്സിലേക്ക് നീട്ടിയ ക്രോസിൽ നിന്നുള്ള സുചെക്കിന്റെ ഹെഡർ പുറത്തേക്ക് പോകുകയായിരുന്നു. 28-ാം മിനിറ്റിൽ പാട്രിക് ഷിക്കിന്റെ ഷോട്ട് ഡച്ച് ഗോൾകീപ്പർ സ്റ്റെക്ലൻബർഗ് കൈപ്പിടിയിലാക്കി.
31-ാം മിനിറ്റിൽ മാലന്റെ ഷോട്ട് ചെക്ക് താരം സെലസ്ക തടയുകയും ചെയ്തു. 38-ാം മിനിറ്റിൽ ചെക്ക് താരം ബരാക്കിനാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. പക്ഷേ ഡിലൈറ്റ് കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കി.
52-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ ലഭിച്ച അവസരം ഡോൺയെൽ മാലന് മുതലാക്കാൻ സാധിക്കാതിരുന്നതും ഡച്ച് ടീമിന് തിരിച്ചടിയായി. മാലന്റെ മുന്നേറ്റം ചെക്ക് ഗോൾകീപ്പർ വാസ്ലിക് തടയുകയായിരുന്നു.
പിന്നാലെ 55-ാം മിനിറ്റിൽ മത്സരത്തിന്റെ ഫലം നിർണയിച്ച സംഭവം അരങ്ങേറി. പെനാൽറ്റി ബോക്സിനടുത്ത് വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ഡിലൈറ്റിന് ചുവപ്പുകാർഡ് ലഭിച്ചു. ആദ്യം മഞ്ഞക്കാർഡുയർത്തിയ റഫറി പിന്നീട് വാർ പരിശോധിച്ച ശേഷം താരത്തിന് ചുവപ്പു കാർഡും മാർച്ചിങ് ഓർഡറും നൽകുകയായിരുന്നു.
10 പേരായി ചുരുങ്ങിയ ഡച്ച് നിരയ്ക്കെതിരേ ചെക്ക് റിപ്പബ്ലിക്ക് ആക്രമണം ശക്തമാക്കി. 68-ാം മിനിറ്റിൽ തോമസ് ഹോൾസിന്റെ ഹെഡറിലൂടെ അവർ മുന്നിലെത്തി. ചെക്ക് ടീമിന് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്സിലേക്കെത്തിയ കോർണർ തോമസ് കലാസ് ഹെഡ് ചെയ്തത് തോമസ് ഹോൾസിന്റെ തലപ്പാകത്തിന്. താരത്തിന്റെ ഹെഡർ ഡച്ച് താരങ്ങൾക്ക് യാതൊരു അവസരവും നൽകാതെ വലയിൽ.
പിന്നാലെ 80-ാം മിനിറ്റിൽ പാട്രിക് ഷിക്കിലൂടെ അവർ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. ഹോൾസിന്റെ മുന്നേറ്റമാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. വൈനാൾഡത്തിൽ നിന്നും പന്ത് റാഞ്ചിയ ഗോൾസിന്റെ പാസ് പാട്രിക് ഷിക്ക് വലയിലെത്തിക്കുകയായിരുന്നു. ഇത്തവണത്തെ യൂറോയിൽ ഷിക്കിന്റെ നാലാം ഗോളായിരുന്നു ഇത്. മികച്ച പ്രകടനത്തിലൂടെ ഹോൾസ് മത്സരത്തിലെ താരമാകുകയും ചെയ്തു.
ഡിലൈറ്റ് പുറത്തായതോടെ തന്നെ കളികൈവിട്ട ഡച്ച് നിരയ്ക്ക് പിന്നീട് കാര്യമായ പോരാട്ടം പോലും കാഴ്ചവെയ്ക്കാനായില്ല. വൈനാൾഡം, ഡീപായ്, ഡിയോങ് എന്നിവർക്കൊന്നും മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാതിരുന്നതും ടീമിനെ ബാധിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !