ആലപ്പുഴ: ആറുമാസം ഗര്‍ഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളിയ വാർത്തയുടെ ഞെട്ടലിലാണ് കുട്ടനാട്. വെള്ളം ഉള്ളില്‍ച്ചെന്ന് മരിച്ച യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം പള്ളാത്തുരുത്തി ആറ്റില്‍ അജ്ഞാത മൃതദേഹമെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. നിലമ്പൂര്‍ മുതുകാട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടില്‍ രജനിയും (38) ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
വഴിവിട്ട ബന്ധം അവസാനിച്ചത് കൊലയിൽ
പൊലീസ് പറയുന്നത് ഇങ്ങനെ- കായംകുളത്തെ ഫാമില്‍ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോള്‍ ഭര്‍ത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി. ഇതേസമയംതന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലര്‍ത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തി.
മൂവരും ചേർന്ന് ലൈംഗികബന്ധം
ആലത്തൂരിലുള്ള കാര്‍ഷികഫാമിലാണ് അനിത അവസാനമായി ജോലിചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നുകരുതി ആറ്റില്‍ത്തള്ളാന്‍ തീരുമാനിച്ചു.
അനിതയെ കയറ്റിയപ്പോള്‍ വള്ളം മറിഞ്ഞു. അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളില്‍ച്ചെന്നാണ് മരിച്ചത്. ശനിയാഴ്ചരാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയന്‍തോടുപാലത്തിനു സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി. പോസ്റ്റ്മോര്‍ട്ടത്തിലെ സൂചനകളില്‍നിന്ന് സംഭവം കൊലപാതകമാണെന്ന രീതിയില്‍ നെടുമുടി പൊലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോണ്‍രേഖകള്‍വഴി പൊലീസ് പ്രബീഷിലേക്കെത്തി. മൊബൈല്‍ ഫോണ്‍ ആലപ്പുഴയിലെ കടയില്‍ വിറ്റെന്ന് മനസ്സിലാക്കി. അതിനു തൊട്ടുമുന്‍പ് മൊബൈല്‍വഴി ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേല്‍വിലാസം മനസ്സിലാക്കി പൊലീസ് എത്തുമ്പോള്‍ രജനിയുമൊത്ത് പ്രബീഷ് നാടുവിടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശം
ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അരയന്‍തോട് പാലത്തിനു സമീപം അജ്ഞാത മൃതദേഹം പൊങ്ങിയെന്ന വിവരം പരക്കുന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പൊലീസ് നാടോടിസ്ത്രീയുടെ മൃതദേഹമെന്ന് കരുതിയാണു കൈകാര്യം ചെയ്തത്. മാധ്യമങ്ങളെ അത്തരത്തില്‍ അറിയിക്കുകയും ചെയ്തു. അതേസമയം, അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും വിവരം ലഭിക്കുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ചിത്രം സഹിതമുള്ള സന്ദേശം കണ്ട് പുന്നപ്ര സ്വദേശിക്ക് അത് അനിതയാണെന്ന് സംശയം തോന്നി. പഞ്ചായത്തംഗം മുഖേന പൊലീസിനെ അറിയിച്ചു. അന്വേഷണത്തില്‍ ഒരു വര്‍ഷത്തോളമായി അനിത വീടു വിട്ടിട്ടെന്ന വിവരം ലഭിച്ചു. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായും കുട്ടികളുമായും ബന്ധമില്ലെന്നും അറിഞ്ഞു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, ഇവര്‍ ഭര്‍ത്താവിന് സുഖമില്ലെന്നുപറഞ്ഞ് ആലത്തൂരിലെ ജോലിസ്ഥലത്തുനിന്ന് ആലപ്പുഴയിലേക്കു പോയതായി അറിഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പൊലീസ് സംശയിച്ചത്.
ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന സൂചന നല്‍കിയിരുന്നു. കഴുത്തു ഞെരിച്ചതിന്റെ ഫലമായി ഞരമ്പുകള്‍ക്കും തൈറോയ്ഡ് ഗ്രന്ഥിക്കും തകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായി. ഇതോടെ കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസെത്തി. എസ് പിയുടെ നിര്‍ദേശപ്രകാരം രണ്ടു സംഘമായി അന്വേഷിക്കാന്‍ തീരുമാനിച്ചു. അമ്പലപ്പുഴ ഡിവൈ എസ് പി എസ് ടി സുരേഷ് കുമാര്‍, പുന്നപ്ര ഇന്‍സ്‌പെക്ടര്‍ എം യഹ്യ, നെടുമുടി ഇന്‍സ്‌പെക്ടര്‍ എ വി ബിജു എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളുണ്ടാക്കി. ഒരു സംഘം മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു വിവരം നല്‍കിയപ്പോള്‍ ഇതരസംഘം വിവരങ്ങള്‍ക്കനുസരിച്ചു സ്ഥലങ്ങളിലെത്തി അന്വേഷണം നടത്തി.
ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ പൊലീസ് രജനിയുടെ വീട്ടില്‍
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രബീഷിനെ പറ്റി പോലീസിനു വിവരം ലഭിച്ചെങ്കിലും നിലമ്പൂരിലെ മേല്‍വിലാസത്തിലായിരുന്നു നമ്പര്‍. അവിടത്തെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെങ്കിലും സംശങ്ങള്‍ പിന്നെയും ബാക്കി. നമ്പര്‍ ആലപ്പുഴയിലെ ടവര്‍ ലൊക്കേഷനില്‍ കാണിച്ചിരുന്നതുകൊണ്ടു പ്രതി ജില്ല വിട്ടിട്ടില്ലെന്ന് പൊലീസ് കണക്കുകൂട്ടി. പ്രതികള്‍ എവിടെയെന്ന വിവരം അപ്പോഴും ലഭിച്ചിരുന്നില്ല.
അങ്ങനെയാണു പ്രബീഷിന്റെ നമ്പരില്‍നിന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെന്ന വിവരം സൈബര്‍ സെല്‍ വഴി പൊലീസിനു ലഭിക്കുന്നത്. ഭക്ഷണമെത്തിച്ച് നല്‍കിയ വീടിന്റെ മേല്‍വിലാസത്തിലൂടെ പൊലീസിന് കൈനകരി തോട്ടുവാത്തല രജനിയുടെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പൊലീസെത്തി
പ്രതി പ്രബീഷാണെന്ന വിവരം ലഭിച്ച പോലീസിന് കൈനകരിയിലെ വീട്ടില്‍നിന്ന് ഇവരെ പിടിക്കുകയെന്നതായിരുന്നു വെല്ലുവിളി. പൊലീസ് വരുന്നെന്ന വിവരം ലഭിച്ചാല്‍ ആറിനോടു ചേര്‍ന്നുള്ള വീട്ടില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാനിടയുണ്ടെന്ന് പൊലീസ് കണക്ക് കൂട്ടി. തുടര്‍ന്ന് വേഷപ്രച്ഛന്നരായി രജനിയുടെ വീടിനോടു ചേര്‍ന്നുള്ള പരിസരങ്ങളില്‍ പൊലീസ് നിലയുറപ്പിച്ചു. മൂന്നു പേര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന രജനിയുടെ വീട്ടിലെത്തി.
ആലപ്പുഴയില്‍ ഛര്‍ദിയും വയറിളക്കവും പടരുന്നുണ്ടെന്നും പ്രതികള്‍ ഭക്ഷണം വാങ്ങിയ അതേ ഹോട്ടലില്‍നിന്നുള്ള ഭക്ഷണംകഴിച്ച രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണെന്നും എത്രയുംവേഗം തങ്ങളോടൊപ്പം ആശുപത്രിയില്‍ എത്തണമെന്നും പ്രബീഷിനോടാവശ്യപ്പെട്ടു. ഇതു വിശ്വസിച്ച പ്രബീഷ് രജനിയും തന്നോടൊപ്പം ഭക്ഷണം കഴിച്ചെന്നും അവരെക്കൂടി ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരെയും വാഹനത്തില്‍ക്കയറ്റി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
Source:network18
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !