മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ല. ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരെയും ഗൂഢാലോചനയ്ക്കെതിരെ തെളിവില്ലെന്ന കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്തുവന്നു.
ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. 'ഇവര്‍ വാണിജ്യ അളവില്‍ ലഹരിമരുന്ന് വാങ്ങിക്കാന്‍ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാന്‍ വൈദ്യപരിശോധന നടത്തിയിട്ടില്ല.' - ജാമ്യത്തിനുള്ള കാരണങ്ങളായി ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടബോര്‍ 28നാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 14 പേജുകളുള്ള ഈ ഉത്തരവിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്‍സിബി സമര്‍പ്പിച്ച ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ആര്യനുള്‍പ്പെടുന്ന മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്തെന്നോ ഫോണില്‍ ബന്ധപ്പെട്ടെന്നോ കരുതി ഗൂഢാലോചനയാകില്ലെന്നും സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളല്ല ഇവയെന്നും കോടതി നിരീക്ഷിച്ചു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 3നായിരുന്നു അറസ്റ്റ്. എന്‍സിബി നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എന്‍സിബി പിടികൂടിയിരുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്യനടക്കം എട്ട് പേരും പാര്‍ട്ടിയുടെ സംഘാടകരും പിടിയിലാവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !