ന്യൂഡൽഹി| സംഘർഷഭരിതമായ രണ്ട് ആഴ്ചകൾക്ക് ശേഷം, വടക്കുകിഴക്കൻ യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. സുമിയിൽ നിന്ന് പോൾട്ടാവയിൽ എത്തിയ ഇവർ, അവിടെ നിന്ന് ട്രെയിനുകളിൽ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകും. ഇവർ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് തിരിക്കും.
ഇനിയൊരു മനുഷ്യത്വ ഇടനാഴി തുറക്കുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ഇപ്പോഴുള്ള മനുഷ്യത്വ ഇടനാഴികൾ ഉപയോഗിക്കണമെന്ന് ഇന്ത്യൻ എംബസി വിദ്യാർത്ഥികളോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.
റഷ്യൻ അതിർത്തിക്കടുത്തുള്ള സുമിയിലെ അതിഗുരുതര സംഘർഷ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ച ഒഴിപ്പിക്കൽ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി എന്നിവരുമായി സംസാരിച്ച് സുമിയിൽ നിന്നുള്ള ഇന്ത്യക്കാരെ എത്രയും വേഗം സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് പിന്തുണ തേടിയതിന് പിന്നാലെയാണ് ഇത് സാധ്യമായത്.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഫെബ്രുവരി 24 മുതൽ യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ ആരംഭിച്ച ഓപ്പറേഷൻ ഗംഗയുടെ ഏറ്റവും ഒടുവിലാണ് കീവിൽ നിന്ന് 350 കിലോമീറ്റർ കിഴക്കും 180 കിലോമീറ്റർ വടക്ക് പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മടങ്ങിവരവ്. ഇതുവരെ 83 വിമാനങ്ങളിലായി 17,100 ഇന്ത്യക്കാരെയാണ് തിരികെ കൊണ്ടുവന്നത്.
സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. “കഴിഞ്ഞ ദിവസം രാത്രി, ഞാൻ കൺട്രോൾ റൂമുമായി സംസാരിച്ചു, 694 ഇന്ത്യൻ വിദ്യാർത്ഥികൾ സുമിയിൽ അവശേഷിക്കുന്നുണ്ട്. അവരെല്ലാം പോൾട്ടാവയിലേക്ക് ബസുകളിൽ പുറപ്പെട്ടു, ”അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സുമിയിൽ നിന്ന് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “അവർ ഇപ്പോൾ പോൾട്ടാവയിലേക്കുള്ള യാത്രയിലാണ്, അവിടെ നിന്ന് പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള ട്രെയിനുകളിൽ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറാക്കുകയാണ്.”
ഇന്നലെ മനുഷ്യത്വ ഇടനാഴി പ്രഖ്യാപിച്ച ഉടനെ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി വിദ്യാർത്ഥികളെ അറിയിച്ചിരുന്നു.
Content Highlight | The last Indian team to return home from Ukraine
Happy to inform that we have been able to move out all Indian students from Sumy.
— Arindam Bagchi (@MEAIndia) March 8, 2022
They are currently en route to Poltava, from where they will board trains to western Ukraine.
Flights under #OperationGanga are being prepared to bring them home. pic.twitter.com/s60dyYt9U6
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !