കെഎസ്ആര്‍ടിസി ബസില്‍ വെച്ച് മോശമായി പെരുമാറിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ചിട്ട് പിടികൂടി വിദ്യാർഥിനി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് തനിക്ക് നേരെ മോശമായി പെരുമാറിയ മാണിയാട്ട് സ്വദേശി രാജീവനെ (52) പിടികൂടി നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ആരതി ബസിൽ നിന്ന് യാത്രക്കാരന്റെ മോശം പെരുമാറ്റം നേരിട്ടത്. തിരക്കേറിയ ബസില്‍ യാത്രക്കിടയാണ് രാജീവന്‍ ആരാതിയെ ശല്യം ചെയ്തത്. മോശം പെരുമാറ്റം അനുഭവപ്പെട്ടതോടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ലെന്ന് ആരതി പറഞ്ഞു.
ബസിലെ മറ്റ് യാത്രക്കാരും സംഭവത്തോട് നിസംഗത പുലർത്തി. ഇതോടെ ഫോണില്‍ പിങ്ക് പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇത് അറിഞ്ഞതോടെ ബസ് കാഞ്ഞങ്ങാട് ടൗണിലെത്തിയപ്പോള്‍ രാജീവന്‍ ഇറങ്ങിയോടുകയായിരുന്നു. ഇയാളെ പിടികൂടണമെന്ന് ഉറപ്പിച്ച് ആരതിയും പിന്നാലെ ഓടി. ഇതിനിടെ രക്ഷപ്പെടാനായി ഇയാൾ ഒരു ലോട്ടറി കടയില്‍ കയറിനിന്നു. ഇത് മനസിലാക്കിയ ആരതി സമീപത്തെ കടക്കാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് എല്ലാവരും എത്തി രാജീവനെ തടഞ്ഞുനിര്‍ത്തുകയും വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ആരതിക്ക് പിന്തുണയുമായി എത്തിയത്.
Content Highlights: Misconduct on the bus: Student chases defendant
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !