മലപ്പുറം: ഡി.എല്‍.എഡ് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പരീക്ഷ ഉത്തരവിറക്കി അധികൃതര്‍. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിന് മുമ്പ് തന്നെ പരീക്ഷ ഉത്തരവിറങ്ങിയതോടെ ആശങ്കയിലാണ് അധ്യാപകരും അധ്യാപക വിദ്യാര്‍ഥികളും. ജൂണ്‍ 8 ന് പരീക്ഷ ആരംഭിക്കുമെന്ന തരത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ പാഠഭാഗം തീര്‍ക്കാനാകാതെ അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ വിദ്യാര്‍ഥികളും പ്രയാസപ്പെടുകയാണ്.
പുതിയ അധ്യയന വര്‍ഷം തുടങ്ങിയത് മുതല്‍ തന്നെ വലിയ പ്രയാസങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. സാധാരണ ഗതിയില്‍ ഒക്‌ടോബര്‍ മാസത്തില്‍ തന്നെ ആരംഭിക്കേണ്ട ക്ലാസുകള്‍ ഇത്തവണ നാല് മാസം വൈകി ഫെബ്രുവരിയിലാണ് തുടങ്ങിയത്. കൂടാതെ അധ്യയനവര്‍ഷം ആരംഭിച്ച് ക്ലാസുകള്‍ തുടങ്ങിയിട്ടും മുഴുവന്‍ സീറ്റുകളിലേക്കുമുള്ള അഡ്മിഷന്‍ പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് പകുതിയോടെ മാത്രമാണ് അഡ്മിഷനുകള്‍ പൂര്‍ത്തീകരിച്ചിരുന്നത്. രണ്ട് മാസത്തെ മാത്രം ക്ലാസുകള്‍ ലഭിച്ച വിദ്യാര്‍ഥികള്‍ പോലും പരീക്ഷയെഴുതേണ്ടി വരുന്ന സ്ഥിതി വിദ്യാര്‍ഥികളെ ദ്രോഹിക്കാനുറച്ചുള്ളതാണെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം.
വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് സംബന്ധിച്ച് നേരത്തെ പരാതിയുണ്ടായിരുന്നു. സാധാരണ സ്ഥിതിയില്‍ ആദ്യ സെമസ്റ്റര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് ആദ്യ പരിശീലനത്തിനായി സ്‌കൂളിലേക്ക് അയക്കാറ്. എന്നാല്‍ അഡ്മിഷനുകള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ സാധാരണ സ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളുകളില്‍ അധ്യാപന പരിചയം നേടാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. മാര്‍ച്ച് 14 മുതല്‍ 18 കൂടിയ ദിവസങ്ങളില്‍ പരിശീലനത്തിനായി എല്‍.പി സ്‌കൂളിലേക്ക് അയക്കുകയായിരുന്നു. അഡ്മിഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് തന്നെ ആഴ്ചകളുടെ ക്ലാസുകള്‍ മാത്രമാണ് ഇന്റേണ്‍ഷിപ്പിന് മുമ്പ് ലഭിച്ചത്. അഡ്മിഷന്‍ വൈകിയതിനാല്‍ പല വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് ചെയ്യാനും കഴിഞ്ഞിരുന്നില്ല.
അധികൃതരുടെ ഭാഗത്തുനിന്നുമുള്ള അഡ്മിഷന്‍ അടക്കമുള്ള നടപടികള്‍ സമയബന്ധിതമായി നടത്താതെ വിദ്യാര്‍ഥികളെ ദ്രോഹിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കോഴ്‌സുകള്‍ കൃത്യസമയത്ത് തുടങ്ങാത്തതും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതും വകുപ്പിന്റെ പിഴവാണ്. എന്നാല്‍ ഇത്തരം പിഴവുകളുടെ ഭാരം ചുമക്കുന്നത് വിദ്യാര്‍ഥികളാണ്. മധ്യവേനലവധി അനുവദിക്കാത്തതും ഡി.എല്‍.എഡ് സിലബസിലെ അമിതമായ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ക്ക് മാനസിക പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്.
ഭാഷാ വിദ്യാര്‍ഥികള്‍ക്കും രക്ഷയില്ല
ഡി.എല്‍.എഡ് ഭാഷാ വിഷയ വിദ്യാര്‍ഥികളെ കൃത്യസമയത്ത് പരീക്ഷ നടത്താതെയും ഫലം പ്രസിദ്ധീകരിക്കാതെയുമാണ് അധികൃതര്‍ ദ്രോഹിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ 2019-21 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ റിസള്‍ട്ട് ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും സ്‌കൂളില്‍ താല്‍കാലിക അധ്യാപക ജോലിയെങ്കിലും ചെയ്യണമെങ്കില്‍ റിസള്‍ട്ട് വരേണ്ടതുണ്ട്. അതേസമയം 2020-22 വിദ്യാര്‍ഥികളുടെ പഠനകാലയളവ് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇവരുടെ ആദ്യ രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
✍️ എം.ടി മുർഷിദ് കോഡൂർ
ഡി. ഇ എൽ ഡി വിദ്യാർത്തി
Content Highlights: Examination before the end of the semester Concerned DLED students and teachers
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !