അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്റെ കൊലപാതകത്തിൽ മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി വിജീഷ്, ആക്കപ്പറമ്പ് സ്വദേശി മധുസൂദനൻ, ഉണ്യാൽ സ്വദേശി നജ്മുദീൻ എന്നിവരാണ് പിടിയിലായത്. പ്രതികൾക്ക് വേണ്ട സഹായം നൽകിയവരാണ് ഇവർ.
ജലീലിനെ നെടുമ്പാശ്ശേരിയിൽ നിന്നും പെരിന്തൽമണ്ണ വരെ എത്തിച്ച ആളാണ് വിജീഷ്. മധുസൂദനൻ മർദനസമയത്ത് യഹിയയുടെ കൂടെ ഉണ്ടായിരുന്നു. ജലീലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാറിൽ കയറ്റാൻ സഹായിച്ചത് മധുസൂദനനാണ്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട യഹിയക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിക്കൊടുത്തത് നജ്മുദീൻ ആണ്. യഹിയയെ പാണ്ടിക്കാട് ഒളിത്താവളത്തിൽ എത്തിച്ചതും മൊബൈലും സിമ്മും ലഭ്യമാക്കാൻ സഹായിച്ചതും ഇയാളാണ്. ഇവരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ പിടിയിലായ പ്രതികളുടെ എണ്ണം 12 ആയി.
ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് കേസിലെ മുഖ്യ പ്രതി. ജിദ്ദയിൽ നിന്നും ജലീലിൻ്റെ കൈവശം ഒരു കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ഇത് കണ്ടെത്താൻ വേണ്ടിയായിരുന്നു മർദനം. സ്വർണം എവിടെ എന്ന് പറയും വരെ ജലീലിനെ മർദിക്കാൻ യഹിയ നിർദേശം നൽകി എന്ന് പോലീസ് പറഞ്ഞു. മർദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് യഹിയ ഒളിവിൽ പോകുകയായിരുന്നു.
കേസിലെ നാല് പ്രതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവർക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ജലീലിൻ്റെ മൊബൈൽ ഫോണും ലഗ്ഗേജും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ജിദ്ദയിൽ നിന്നും കൊടുത്തയച്ച സ്വർണം ജലീൽ മറ്റാർക്കോ നൽകി എന്നാണ് യഹിയയുടെ സംഘത്തിൻ്റെ മൊഴി. യഹിയ മുൻപ് ഒരു അടിപിടിക്കേസിൽ മാത്രമാണ് പ്രതിയായിട്ടുള്ളത്. ഹവാല സംഘങ്ങളുമായി യഹിയക്ക് ബന്ധം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നാല് ദിവസം നീണ്ട മർദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം യഹിയ ഒളിവിൽ പോകുക ആയിരുന്നു.
യഹിയയെ സഹായിച്ച മൂന്ന് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ എന്ന റോഷന്‍ (23) എന്നിവരെയാണ് യഹിയക്ക് ഒളിവിൽ പോകാൻ സഹായം നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.
19-ാം തിയതി യഹിയയ്ക്ക് പുതിയ സിംകാര്‍ഡും മൊബൈല്‍ ഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്‍റെ ഭാര്യാസഹോദരനായ അജ്മലാണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്ത് കൊടുത്തത്. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാര്‍പ്പിച്ചതിനുമാണ് മരക്കാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മരക്കാര്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്.
പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരേയും സഹായം ചെയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസ്. അറിയിച്ചു.
മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ജലീലിനെ യഹിയ അടക്കം ഉള്ളവരുടെ സംഘം മൂന്നു ദിവസം തടഞ്ഞുവെച്ച് അതിക്രൂരമായി മർദിച്ച് കൊന്നു എന്നാണ് കേസ്. ജലീലിനെ 15 മുതൽ പെരിന്തൽമണ്ണ ആക്കപ്പറമ്പ്, ജൂബിലി റോഡ്, പൂപ്പലം തുടങ്ങിയ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തടങ്കലിൽ വച്ച് അതി ക്രൂരമായി ദേഹോപദ്രവം ചെയ്തിരുന്നു. മൃതപ്രായനായ ജലീലിനെ 19-ാം തീയതി രാവിലെ യഹിയയാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി തന്നെ ജലീൽ മരിച്ചു.
Content Highlights: Expatriate murder; Three more arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !